പ്രതാപ്ഗഡ്: യുപിയിൽ ‘കൊറോണമാതാ’ ക്ഷേത്രം നിർമിച്ച് പ്രതാപ്ഗഡ് ജില്ലയിലെ ജുഹി ഷുകുൽപുർ ഗ്രാമവാസികൾ. ജൂൺ ഏഴിനായിരുന്നു ക്ഷേത്രം നിർമിച്ചത്. എന്നാൽ, വെള്ളിയാഴ്ച രാത്രി ക്ഷേത്രം പൊളിച്ചുനീക്കി. പോലീസാണു ക്ഷേത്രം പൊളിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ, തർക്കസ്ഥലത്താണു ക്ഷേത്രം നിർമിച്ചതെന്നും തർക്കത്തിൽ ഉൾപ്പെട്ടവരാണ് പൊളിച്ചതെന്നും പോലീസ് പറയുന്നു.
പ്രദേശവാസികളുടെ സഹായത്തോടെ ലോകേഷ്കുമാർ ശ്രീവാസ്തവ എന്നയാളാണ് ‘കൊറോണമാതാ’ ക്ഷേത്രം നിർമിച്ചത്. കൊറോണമാതായുടെ വിഗ്രഹവും പ്രതിഷ്ഠിച്ചു. നാട്ടുകാരനായ രാധേശ്യാം വർമയെ പൂജാരിയായി നിയോഗിച്ചു. തുടർന്ന് നാട്ടുകാർ ഇവിടെ പ്രാർഥനയ്ക്കെത്തിയിരുന്നു. ലോകേഷ്കുമാർ ശ്രീവാസ്തവ, നാഗേഷ്കുമാർ ശ്രീവാസ്തവ, ജയ്പ്രകാശ് ശ്രീവാസ്തവ എന്നിവർ ചേർന്നാണു ക്ഷേത്രം നിർമിച്ച ഭൂമിയുടെ ഉടമകൾ. ഭൂമി തട്ടിയെടുക്കാനാണു ക്ഷേത്രം നിർമിച്ചതെന്ന് നാഗേഷ്കുമാർ ആരോപിക്കുന്നു.
ഭൂമിയുടെ ഉടമകളിലൊരാളാണു ക്ഷേത്രം പൊളിച്ചുനീക്കിയതെന്ന് സംഗിപുർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ തുഷാർദത്ത് ത്യാഗി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
ഉത്തര്‍പ്രദേശില്‍ ‘കൊറോണമാതാ’ ക്ഷേത്രം പൊളിച്ചുനീക്കി
12:59 AM Jun 13, 2021 | Deepika.com