ന്യൂഡൽഹി: കടൽക്കൊലക്കേസിൽ ഇറ്റാലിയൻ നാവികർക്കെതിരായ ക്രിമിനൽ നടപടികൾ അവസാനിപ്പിക്കുന്നതു സംബന്ധിച്ച് ചൊവ്വാഴ്ച ഉത്തരവിറക്കുമെന്നു സുപ്രീം കോടതി. കേസിൽ നാവികർക്കെതിരേ തങ്ങളുടെ രാജ്യത്ത് നിയമപരമായ നടപടികൾ തുടരുമെന്ന് ഇറ്റലി കോടതിയെ അറിയിച്ചു. ഇറ്റലി കൈമാറിയ നഷ്ടപരിഹാരത്തുക വിതരണം ചെയ്യാൻ ഹൈക്കോടതിയെ ചുമതലപ്പെടുത്തണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കി.
കേസിലെ നടപടികൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര ട്രൈബ്യൂണൽ നിർദേശിച്ച നഷ്ടപരിഹാരത്തുക കോടതി നിർദേശ പ്രകാരം സുപ്രീംകോടതിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. ഇതു കണക്കിലെടുത്ത് നാവികർക്കെതിരേ ഇന്ത്യയിലുള്ള ക്രിമിനൽ കേസ് നടപടികൾ അവസാനിപ്പിക്കണമെന്നു സോളിസിറ്റർ ജനറലും ഇറ്റലിക്കുവേണ്ടി ഹാജരായ സൊഹൈൽ ദത്തയും ആവശ്യപ്പെട്ടു.
എന്നാൽ, ഇറ്റലി കൈമാറിയ നഷ്ടപരിഹാരത്തുകയുടെ വിതരണം എങ്ങനെയെന്നു ജസ്റ്റീസുമാരായ ഇന്ദിര ബാനർജി, എം.ആർ. ഷാ എന്നിവരടങ്ങിയ ബെഞ്ച് ആരാഞ്ഞു. പത്ത് കോടി രൂപ സ്ഥിരനിക്ഷേപമാക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു. നഷ്ടപരിഹാരം എങ്ങനെ വിതരണം ചെയ്യണമെന്നതു സംബന്ധിച്ച് കേരള സർക്കാരിനു തീരുമാനിക്കാമെന്നു കേന്ദ്രം നിലപാടെടുത്തു.
എന്നാൽ, ഇക്കാര്യത്തിലുള്ള നടപടികൾ ഹൈക്കോടതിക്കു വിടണമെന്നു മത്സ്യത്തൊഴിലാളികളുടെ കുടുംബം ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാമെന്നറിയിച്ച കോടതി, ചൊവ്വാഴ്ച കേസിൽ ഉത്തരവ് പുറത്തിറക്കുമെന്നും വ്യക്തമാക്കി.
കടൽക്കൊലക്കേസ് അവസാനിപ്പിക്കുന്നു
01:44 AM Jun 12, 2021 | Deepika.com