ന്യൂഡൽഹി: മുംബൈ ആസ്ഥാനമായുള്ള വസീർഎക്സ് എന്ന ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചിനെതിരേ എൻഫോഴ്സ്മെന്റ് വിദേശവിനിമയ ചട്ട ലംഘനത്തിനു കേസെടുത്തു. കന്പനിവഴി 2,790 കോടി രൂപയുടെ അനധികൃത പണമിടപാടുകൾ നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
2017 ഡിസംബറിൽ മുംബൈയിലെ സന്മയി ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കന്പനിയാണ് സ്റ്റാർട്ടപ്പ് ബിസിനസിലൂടെ ബിറ്റ്കോയിൻ എക്സ്ചേഞ്ച് തുടങ്ങിയത്. ചൈനീസ് ഉടമസ്ഥതയിലുള്ള ഓൺലൈൻ വാതുവയ്പ് ഇടപാടുകളുമായി ബന്ധപ്പെട്ടാണ് മുംബൈയിലെ വസീർ എക്സ് എന്ന കന്പനിയും അന്വേഷണപരിധിയിൽപെട്ടത്. കന്പനി ഡയറക്ടർമാരായ നിശ്ചൽ ഷെട്ടി, സമീർ ഹനുമാൻ മഹതെ എന്നിവർക്കാണ് ഇഡി ഷോകോസ് നോട്ടീസ് അയച്ചത്. എന്നാൽ, തങ്ങൾക്ക് ഇത്തരത്തിൽ ഒരു നോട്ടീസ് ലഭിച്ചിട്ടില്ലെന്നും കെവൈസി മാനദണ്ഡങ്ങൾ പ്രകാരം നിയമപരമായാണു കന്പനി പ്രവർത്തിക്കുന്നതെന്നും നിശ്ചൽ ഷെട്ടി ട്വീറ്റ് ചെയ്തു.
കെയ്മെൻ ദ്വീപിൽ രജിസ്റ്റർ ചെയ്യപ്പെട്ട ബിനാൻസ് എന്ന ബിറ്റ്കോയിൻ എക്സ്ചേഞ്ചിന്റെ നിർദേശപ്രകാരമാണ് ഓൺലൈൻ ഇടപാടുകളിലൂടെ ലഭിച്ച ബിറ്റ്കോയിനുകൾ ഇന്ത്യൻ കറൻസിയിലേക്കും തിരിച്ചും വിനിമയം ചെയ്യപ്പെടുന്നത്. വസീർഎക്സിന്റെ വെബ്സൈറ്റ്, മൊബൈൽ വാലറ്റ് ആപ്പ് വഴിയാണ് ഇടപാടുകൾ നടത്തിവന്നിരുന്നത്. കന്പനി സ്ഥാപിതമായതിനു പിന്നാലെ 2018ൽ കേന്ദ്ര സർക്കാർ കന്പനിക്കു നിരോധനം ഏർപ്പെടുത്തിയെങ്കിലും ക്രിപ്റ്റോ ബിസിനസിലെ ഭീമനായ ബിനാൻസ് 2019ൽ വസീർ എക്സിനെ ഏറ്റെടുത്തു.
വസീർ എക്സിനു ബിനാൻസ് നല്കിയ 880 കോടി രൂപ ക്രിപ്റ്റോകറൻസിയിലേക്കു മാറ്റി ലഭിച്ച 1,400 കോടി രൂപ ബിനാൻസിന്റെ അക്കൗണ്ടിൽ തിരികെ നിക്ഷേപിച്ചതായും കണ്ടെത്തി. ഈ പണമിടപാടുകളൊന്നും ഓഡിറ്റിംഗിന്റെ പരിധിയിൽ വരില്ലെന്നതിനാൽ മതിയായ രേഖകളൊന്നുമില്ലാതെ ഏതു രാജ്യത്തുള്ളവർക്കും വലിയ തോതിൽ ക്രിപ്റ്റോകറൻസി ഇടപാടുകൾ നടത്താം. ക്രിപ്റ്റോകറൻസി വാങ്ങാനോ വിൽക്കാനോ കൈമാറ്റം ചെയ്യാനോ കഴിയുന്ന വെബ്സൈറ്റുകളാണു ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകൾ.
വിദേശവിനിമയ ചട്ടലംഘനം: മുംബൈ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചിന് ഇഡി നോട്ടീസ്
01:44 AM Jun 12, 2021 | Deepika.com