ന്യൂഡൽഹി: രാജ്യത്ത് ഇന്നലെ 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ച് ആറായിരിത്തിലധികം ആളുകൾ മരിച്ചു. ഒറ്റ ദിവസത്തെ മരണ സംഖ്യ 6148 ആണ്. ബിഹാറിലുണ്ടായ 3971 മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെയാണ് രാജ്യത്തെ കോവിഡ് മരണസംഖ്യയിൽ ഇത്രയേറെ വർധനയുണ്ടായത്.
ബിഹാറിൽ യഥാർഥ കോവിഡ് മരണ സംഖ്യ മറച്ചു വയ്ക്കുകയാണെന്ന പരാതിയിൽ ഓഡിറ്റ് നടത്താൻ പാറ്റ്ന ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഓഡിറ്റിൽ നാലായിരത്തോളം മരണങ്ങൾ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നു കണ്ടെത്തി.
അതേസമയം തുടർച്ചയായ മൂന്നാം ദിവസവും കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയാണ്. ഇന്നലെ 24 മണിക്കൂറിനിടെ 94,052 പേർക്കാണ് വൈറസ് ബാധ. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നലെ രോഗികളുടെ എണ്ണത്തിൽ നേരിയ വർധന രേഖപ്പെടുത്തി.
അതേസമയം, ഇന്ത്യയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 11,67,952 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. 1,51,367 ലക്ഷം പേരാണ് ഇന്നലെ മാത്രം രോഗമുക്തരായത്. ഇതുവരെ 3,59,676 പേർ കോവിഡ് ബാധിച്ച് മരിച്ചതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ 23,90,58,360 പേർക്ക് കോവിഡ് വാക്സിൻ നൽകിയതായി കേന്ദ്രസർക്കാർ അറിയിച്ചു.
ജൂണ്‍ ഒൻപതു വരെ 37,21,98,253 സാംപിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച് വെളിപ്പെടുത്തി. 20,04,690 സാംപിളുകൾ ഇന്നലെ പരിശോധിച്ചതാണ്.
രാജ്യത്ത് കോവിഡ് മരണനിരക്ക് കുതിക്കുന്നു ; ഇന്നലെ മരണം 6,148
01:38 AM Jun 11, 2021 | Deepika.com