മുംബൈ: എൽഗാർ പരിഷത്തുമായി ബന്ധമെന്ന ആരോപണത്തിന്റെ പേരിൽ അറസ്റ്റിലായ ജസ്യൂട്ട് വൈദികനും മനുഷ്യാവകാശ പ്രവർത്തകനുമായ ഫാദർ സ്റ്റാൻ സ്വാമിക്ക് ഈ മാസം 18 വരെ മുംബൈയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സ നൽകണമെന്ന് ബോംബെ ഹൈക്കോടതി.
കോവിഡിനെത്തുടർന്ന് എൺപത്തിനാലുകാരനായ സ്റ്റാൻസ്വാമിക്കു ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്ന നിഗമനത്തിലാണിത്. കോവിഡ് ബാധിച്ചതിനെത്തുടർന്ന് കഴിഞ്ഞമാസം 28നാണ് തലോജ ജയിലിൽനിന്ന് നവിമുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് ഫാദർ സ്റ്റാൻ സ്വാമിയെ മാറ്റിയത്. ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ച് ഇടക്കാല ജാമ്യം തേടി അദ്ദേഹം നൽകിയ ഹർജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ.
2020 ൽ ഒക്ടോബർ 20ന് അറസ്റ്റിലായ ഫാദർ സ്റ്റാൻ സ്വാമി അന്നുമുതൽ തലോജ ജയിലിലാണു കഴിയുന്നത്. കോവിഡ് രോഗം ബാധിച്ചതിനാൽ ആശുപത്രിയിൽ തുടരാൻ അനുവദിക്കണമെന്ന് ജസ്റ്റീസ് എസ്.എസ്. ഷിൻഡെയും ജസ്റ്റീസ് എൻ.ജെ. ജമാദറും അടങ്ങുന്ന ബെഞ്ച് മുന്പാകെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. കേസ് 17 നു വീണ്ടും പരിഗണിക്കുമെന്ന് പറഞ്ഞ കോടതി ആശുപത്രിരേഖകളും ചികിത്സാവിവരങ്ങളും മുദ്രവച്ച കവറിൽ സമർപ്പിക്കാൻ ആശുപത്രി അധികൃതർക്കു നിർദേശം നൽകുകയും ചെയ്തു.
കഴിഞ്ഞമാസം ജയിലിൽനിന്ന് വിഡിയോ കോൺഫറൻസിംഗ് സംവിധാനത്തിലൂടെ ഫാദർ സ്റ്റാൻ സ്വാമിയെ കോടതി മുന്പാകെ ഹാജരാക്കിയിരുന്നു. ജയിൽവാസത്തെത്തുടർന്ന് ശാരീരികവും മാനസികവുമായി ബുന്ധിമുട്ടുകൾ അനുഭവിക്കുകയാണെന്ന് അദ്ദേഹം കോടതിയെ അറിയിക്കുകയും ചെയ്തു.
സ്റ്റാൻ സ്വാമിയുടെ ചികിത്സ 18 വരെ തുടരണമെന്ന് ബോംബെ ഹൈക്കോടതി
01:38 AM Jun 11, 2021 | Deepika.com