ന്യൂഡൽഹി: കേന്ദ്ര സർക്കാർ പാസാക്കിയ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന പ്രശ്നമില്ലെന്നു കേന്ദ്ര കൃഷിമന്ത്രി. സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്രസർക്കാർ ചർച്ചയ്ക്കു തയാറാണ്. എന്നാൽ, സർക്കാർ പാസാക്കിയ ബില്ലിൻമേൽ ചർച്ചയ്ക്കോ നിയമം പിൻവലിക്കുന്നതിനോ തയാറല്ലെന്നു മധ്യപ്രദേശിലെ ഗ്വാളിയർ സന്ദർശനത്തിനിടെ മന്ത്രി വ്യക്തമാക്കി. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി അതിർത്തികളിൽ കർഷകർ നടത്തുന്ന സമരം ഏഴാം മാസത്തിലേക്ക് കടക്കുന്പോഴാണ് മന്ത്രി നിലപാട് ആവർത്തിച്ചു വ്യക്തമാക്കിയത്.
അതേസമയം, നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്നു പിന്മാറില്ലെന്നും ഡൽഹി അതിർത്തികളിലെ സമരം കൂടുതൽ ശക്തമാക്കുമെന്നും സംയുക്ത കിസാൻ മോർച്ച നേതാക്കൾ പറഞ്ഞു. കർഷക സമരം കൂടുതൽ വ്യാപകമാക്കുന്നതിന്റെ ഭാഗമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഇന്നലെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തി. കർഷകർ ഔദാര്യത്തിനുവേണ്ടി യാചിക്കുകയല്ലെന്നും മറിച്ച് അവരുടെ അവകാശങ്ങൾ അവശ്യപ്പെടുകയാണെന്നും കോണ്ഗ്രസ് അഭിപ്രായപ്പെട്ടു. കേന്ദ്രം പിടിവാശി ഉപേക്ഷിച്ച് കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കണം. രാഹുൽ ഗാന്ധി ഉൾപ്പെടെ കോണ്ഗ്രസ് നേതാക്കൾ കർഷകർക്കൊപ്പം അടിയുറച്ചു നിൽക്കുന്നുവെന്നും കോണ്ഗ്രസ് വക്താവ് രണ്ദീപ് സുർജേവാല പറഞ്ഞു.
അതിനിടെ, ഹരിയാനയിൽ ഉൾപ്പെടെ ബിജെപി നേതാക്കളെയോ ജനപ്രതിനിധികളെയോ പൊതു ഔദ്യോഗിക, രാഷ്ട്രീയ പരിപാടികളിൽ ബഹിഷ്കരിക്കുന്നതിനു പുറമേ സ്വകാര്യ ചടങ്ങുകളിൽ പ്രതിഷേധിക്കേണ്ടതില്ലെന്ന് കർഷക സംഘടനകൾ തീരുമാനിച്ചു. ബിജെപി എംപിമാരോ എംഎൽഎമാരോ പങ്കെടുക്കുന്ന വിവാഹ, മരണാനന്തര ചടങ്ങുകൾ പ്രതിഷേധവേദികളാക്കേണ്ടെന്നാണ് തീരുമാനം. കർഷക സമരത്തിന്റെ പ്രധാന വേദി ഡൽഹി തന്നെയായിരിക്കുമെന്നും സംയുക്ത കിസാൻ മോർച്ച നേതാക്കൾ അറിയിച്ചു.
കഴിഞ്ഞ വർഷം നവംബറിൽ കർഷക സമരം ആരംഭിച്ചതു മുതൽ ഹരിയാനയിൽ ബിജപിയുടെയും സഖ്യകക്ഷിയായ ജെജെപിയുടെയും നേതാക്കളെ കർഷകർ ബഹിഷ്കരിക്കുകയും അവർ പങ്കെടുക്കുന്ന ചടങ്ങുകൾ ഉപരോധിക്കുകയും ചെയ്തിരുന്നു.
സമരം ആറു മാസം പിന്നിടുന്പോൾ ഹരിയാനയിൽ ബിജെപിയുടെയും സഖ്യകക്ഷികളുടെയും നേതാക്കളെ എവിടെ കണ്ടാലും പ്രതിഷേധിക്കുക എന്നായിരുന്നു കർഷകരുടെ രീതി. പ്രതിഷേധം ഭയന്ന് എംഎൽഎമാർക്കു പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലെത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഹരിയാന എംഎൽഎ ദേവേന്ദർ ബാബ്ലിക്കെതിരേ ഉയർന്ന പ്രതിഷേധത്തിൽ മൂന്ന് കർഷകർ അറസ്റ്റിലായിരുന്നു. അതോടെ അറസ്റ്റിലായ കർഷകരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് രണ്ടു ദിവസമാണ് കർഷകർ തൊഹാന പോലീസ് സ്റ്റേഷൻ ഉപരോധിച്ചത്. തുടർന്ന് അധികൃതർ രാകേഷ് ടികായത്, യോഗേന്ദ്ര യാദവ്, ഗുർണാം സിംഗ് ചധൂണി എന്നിവരുൾപ്പെടെ നേതാക്കളുമായി ചർച്ച നടത്തിയാണ് പുതിയ തീരുമാനത്തിലെത്തിയത്.
കാർഷിക നിയമങ്ങൾ പിൻവലിക്കില്ല: കേന്ദ്രം
01:43 AM Jun 10, 2021 | Deepika.com