ന്യൂഡൽഹി: രാജ്യത്തെ ഇലക്ടറൽ ട്രസ്റ്റ് ഫണ്ടുകളുടെ 80 ശതമാനവും ബിജെപിക്ക്. 2019-20ൽ ബിജെപിക്ക് 276.45 കോടി രൂപ തെരഞ്ഞെടുപ്പു ട്രസ്റ്റ് ഫണ്ടിലേക്കു കിട്ടിയപ്പോൾ കോണ്‍ഗ്രസിന് 58 കോടി രൂപയാണു ലഭിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പായുള്ള ഇലക്ടറൽ ബോണ്ട് വഴി ബിജെപി 1,450 കോടിയും കോണ്‍ഗ്രസ് 918 കോടിയും തൃണമൂൽ കോണ്‍ഗ്രസ് 97 കോടി രൂപയും നേടിയിരുന്നു. മൊത്തം ബോണ്ടുകളുടെ 61 ശതമാനവും ബിജെപിക്കായിരുന്നു.
ഇതിനിടെ, കോണ്‍ഗ്രസിന്റെ മൊത്തം വരുമാനം 200 കോടി രൂപ കുറഞ്ഞതായി തെരഞ്ഞെടുപ്പു കമ്മീഷൻ ഇന്നലെ പ്രസിദ്ധീകരിച്ച രാഷ്ട്രീയ പാർട്ടികളുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമായി. കണക്കു നൽകിയ പാർട്ടികളിൽ എഎപി, എൻസിപി, സിപിഎം, എസ്പി തുടങ്ങിയവയുടെ വരുമാനത്തിൽ തലേ വർഷത്തേക്കാൾ വർധനയുണ്ട്. ഏറ്റവും കൂടുതൽ വരുമാനമുള്ള ബിജെപി ഇനിയും ഓഡിറ്റ് ചെയ്ത കണക്ക് ഇലക്ഷൻ കമ്മീഷനിൽ നൽകിയിട്ടില്ല. കോവിഡിന്റെ പശ്ചാത്തലത്തിൽ കണക്കു നൽകാനുള്ള തീയതി ഈ മാസം 30 വരെ ഇലക്ഷൻ കമ്മീഷൻ നീട്ടിക്കൊടുത്തിട്ടുണ്ട്.
സിപിഎമ്മിന്റെ വരുമാനത്തിൽ 57.66 കോടി രൂപയുടെ വർധനയുണ്ട്. 2018-19ൽ കിട്ടിയത് 100.96 കോടിയായിരുന്നെങ്കിൽ കഴിഞ്ഞ വർഷം ഇത് 158.62 കോടി രൂപയായാണു കൂടിയത്. എന്നാൽ സിപിഐയുടേത് 7.15 കോടിയിൽനിന്നു 6.58 കോടിയായി കുറഞ്ഞു. എൻസിപിയുടെ വരുമാനത്തിൽ വൻ കുതിപ്പാണുണ്ടായത്. ആകെയുണ്ടായിരുന്ന 8.15 കോടിയിൽ നിന്ന് ഒരു വർഷം കൊണ്ട് 50.71 കോടി രൂപയായാണു കൂടിയത്. ആം ആദ്മി പാർട്ടിക്ക് മുൻവർഷത്തെ 19.31 കോടിയിൽ നിന്ന് 49.65 കോടിയായി വരുമാനം കൂടി. ആകെ ചെലവാക്കിയ 38.8 കോടിയിൽ 10.36 കോടി രൂപ ഇലക്ട്രോണിക് മാധ്യമങ്ങളിലെ പരസ്യത്തിനാണു മുടക്കിയത്.
മുൻവർഷത്തെ അപേക്ഷിച്ചാണു ലോക്്സഭാ തെരഞ്ഞെടുപ്പു നടന്ന 2019-20ലെ കോണ്‍ഗ്രസിന്റെ വരുമാനത്തിൽ വലിയ ഇടിവുണ്ടായത്. 2018-19ൽ 448.11 കോടി രൂപ മിച്ചമുണ്ടായിരുന്ന കോണ്‍ഗ്രസിന് കഴിഞ്ഞ വർഷം 315.94 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. 2018-19ലെ 918.03 കോടിയിൽനിന്നു കഴിഞ്ഞ വർഷം 682.21 കോടി രൂപയായാണു വരുമാനം ഇടിഞ്ഞത്.
ഓഡിറ്റ് ചെയ്ത 2019-20ലെ വരവു -ചെലവു കണക്കു നൽകിയ 35 അംഗീകൃത സംസ്ഥാന പാർട്ടികളിൽ തെലുങ്കാന രാഷ്ട്രസമിതി 130.46 കോടി രൂപ പോക്കറ്റിലാക്കി മുന്നിലാണ്. ശിവസേനയ്ക്ക് 111.4 കോടിയും വൈഎസ്ആർ കോണ്‍ഗ്രസിന് 92.7 കോടി രൂപയും കിട്ടി. ബിജെഡി- 90.35, അണ്ണാ ഡിഎംകെ- 89.6, ഡിഎംകെ- 64.90, എഎപി-49.65 കോടി രൂപ എന്നിങ്ങനെയാണു ലഭിച്ചത്.
ഇലക്ടറൽ ട്രസ്റ്റ് ഫണ്ടുകളിൽ 81 ശതമാനവും നേടിയ ബിജെപിക്ക് ലഭിച്ച 276.45 കോടിയിൽ 217.75 കോടി രൂപയും ഭാരതി എയർടെൽ, ഡിഎൽഎഫ് തുടങ്ങിയ പ്രമുഖ കന്പനികളുടെ സംഭാവനയുള്ള പ്രൂഡന്റിൽനിന്നാണ്. കോണ്‍ഗ്രസിന് പ്രൂഡന്റ് ട്രസ്റ്റ് നൽകിയത് 31 കോടിയാണ്. ജൻകല്യാണ്‍ ഇലക്ടറൽ ട്രസ്റ്റ് 45.95 കോടിയും എബി ജനറൽ ഒന്‍പതു കോടിയും സമാജ് ട്രസ്റ്റ് 3.75 കോടിയും ബിജെപിക്കു നൽകിയപ്പോൾ കോണ്‍ഗ്രസിന് ജൻകല്യാണ്‍ 25 കോടിയും സമാജ് രണ്ടു കോടിയും നൽകി. പ്രാദേശിക പാർട്ടികളിൽ ചിലതു കോണ്‍ഗ്രസിനേക്കാൾ കൂടുതൽ തുക ഇലക്ടറൽ ട്രസ്റ്റുകളിൽനിന്നു പോക്കറ്റിലാക്കിയെന്നതും ശ്രദ്ധേയമാണ്.
ടിആർഎസ്- 130.46 കോടി, ശിവസേന- 111.4, വൈഎസ്ആർ കോണ്‍ഗ്രസ്- 92.7, എഐഎഡിഎംകെ- 89.6, ഡിഎംകെ- 64.90 കോടി രൂപ വീതം ഇലക്ടറൽ ട്രസ്റ്റുകളിൽ നിന്നു സംഭാവന സ്വീകരിച്ചത്. ഇത്തരം ട്രസ്റ്റ് മുഖേനയുള്ള ഫണ്ടിൽ മുൻവർഷത്തേക്കാൾ കുറവാണ് ബിജെപിക്കും കോണ്‍ഗ്രസിനും കിട്ടിയത്. 2018-19ൽ ബിജെപിക്ക് 472 കോടിയും കോണ്‍ഗ്രസിനു 99 കോടിയുമാണു കിട്ടിയത്.
ഇലക്ടറൽ ട്രസ്റ്റ് ഫണ്ടുകളുടെ 80% ബിജെപിക്ക്
01:18 AM Jun 10, 2021 | Deepika.com