ന്യൂഡൽഹി: ഡൽഹി ജിബി പന്ത് ആശുപത്രിയിൽ നഴ്സുമാർ മലയാളം സംസാരിക്കുന്നതു വിലക്കിയ സംഭവത്തിൽ ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് മാപ്പ് പറഞ്ഞു. മലയാളത്തിൽ സംസാരിച്ചാൽ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന സർക്കുലറിലെ പരാമർശം അച്ചടിപ്പിശകാണെന്നാണു സൂപ്രണ്ടിന്റെ വിശദീകരണം. ആശുപത്രി ഡയറക്ടർക്കു നൽകിയ കത്തിലാണു മാപ്പു പറഞ്ഞത്.
നഴ്സുമാർ പരസ്പരം മലയാളത്തിൽ സംസാരിക്കുന്നതിനെക്കുറിച്ച് ചില രോഗികൾ പരാതി നൽകിയിരുന്നു. അതിനാലാണ് സദുദ്ദേശ്യത്തോടെ ഇംഗ്ലീഷിലോ ഹിന്ദിയിലോ സംസാരിക്കണം എന്നു നിർദേശിച്ചത്. മലയാളം സംസാരത്തെക്കുറിച്ച് പരാതി ലഭിച്ചതിനാലാണ് സർക്കുലറിൽ അക്കാര്യം നിഷ്കർഷിച്ചതും. മറ്റൊരു തരത്തിലുള്ള വിവേചനങ്ങളും ലക്ഷ്യമിട്ടിരുന്നില്ലെന്നും നഴ്സിംഗ് സൂപ്രണ്ട് വിശദീകരിച്ചു.
ജിബി പന്ത് ആശുപത്രിയിൽ നഴ്സുമാർ മലയാളം പറയുന്നതു വിലക്കിക്കൊണ്ടുള്ള സർക്കുലറിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധം വ്യാപകമായതോടെ പിറ്റേദിവസംതന്നെ സർക്കുലർ പിൻവലിക്കുകയും ചെയ്തു.
ഡൽഹി ആശുപത്രിയിൽ മലയാളം വിലക്കിയ സംഭവം: നഴ്സിംഗ് സൂപ്രണ്ട് മാപ്പ് പറഞ്ഞു
01:18 AM Jun 10, 2021 | Deepika.com