ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ രത്നവ്യാപാരി മെഹുൽ ചോക്സിയുടെ ജാമ്യാപേക്ഷ ഡൊമിനിക്ക ഹൈക്കോടതി വെള്ളിയാഴ്ചവരെ നീട്ടിവച്ചു. നേരത്തെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയതിനെത്തുടർന്നാണ് ചോക്സി ഹൈക്കോടതിയിലെത്തിയത്. ചോക്സിയുടെ ജാമ്യാപേക്ഷയെ ഡൊമിനിക്ക സർക്കാർ ഹൈക്കോടതിയിൽ ശക്തമായി എതിർത്തു.
ചോക്സിയുടെ അഭിഭാഷകസംഘം സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ കേസിൽ വാദം കേൾക്കുന്നതും ഹൈക്കോടതി നീട്ടിവച്ചിരിക്കുകയാണ്.
യുഎസിൽ ചികിത്സയ്ക്കു പോകുന്നതിനാണ് ഇന്ത്യ വിട്ടതെന്നും താൻ നിയമം അനുസരിക്കുന്ന പൗരനാണെന്നുമാണ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചോക്സിയുടെ അഭിഭാഷകൻ ബോധിപ്പിച്ചിരിക്കുന്നത്.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വൻതുക വായ്പയെടുത്തശേഷം 2018 ജനുവരി ആദ്യ വാരമാണ് ചോക്സിയും അനന്തരവൻ നീരവ് മോഡിയും ഇന്ത്യയിൽനിന്നു കടന്നത്. ബാങ്ക് തട്ടിപ്പ് സംബന്ധിച്ച വാർത്തകൾ പുറത്തു വരുന്നതിനു മുന്പായിരുന്നു ഇത്.
ഇന്ത്യയിൽനിന്ന് കടന്ന ചോക്സി ആന്റിഗയിൽ പൗരത്വം നേടി കഴിയുകയായിരുന്നു.
മെഹുൽ ചോക്സിയുടെ ജാമ്യാപേക്ഷ നീട്ടിവച്ചു
01:18 AM Jun 10, 2021 | Deepika.com