ന്യൂഡൽഹി: കോവിഡിനെതിരേ രാജ്യം സർവശക്തിയും ഉപയോഗിച്ചു പോരാടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് മഹാമാരിക്കിടയിലും വിവിധ സംസ്ഥാനങ്ങൾക്ക് പ്രകൃതിദുരന്തങ്ങളെയും നേരിടേണ്ടി വന്നു. പ്രകൃതിദുരന്തങ്ങളിൽ ആശ്വാസ പ്രവർത്തനങ്ങൾ നടത്തിയവരെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി അഭിനന്ദിച്ചു.
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡ്. വെല്ലുവിളി എത്ര വലുതായാലും അതിനെ നേരിടാൻ രാജ്യം തയാറാണ്. സർവശക്തിയും ഉപയോഗിച്ച് രാജ്യം കോവിഡിനെതിരേ പോരാടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കടുത്ത പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിൽ ഓക്സിജൻ എക്സ്പ്രസ് ഓടിച്ചവരും മറ്റു കോവിഡ് മുന്നണിപ്പോരാളികളിൽ ചിലരെയും മൻ കി ബാത്തിൽ പ്രധാനമന്ത്രി നേരിട്ടു വിളിച്ച് അഭിനന്ദിച്ചു.
രണ്ടാം മോദി സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിൽ നടന്ന മൻ കി ബാത്തിൽ ചുഴലിക്കാറ്റ്, കോവിഡ് പ്രവർത്തനങ്ങളിൽ ഉൗന്നിയാണ് പ്രധാനമന്ത്രി സംസാരിച്ചത്.
പ്രധാനമന്ത്രിയായി ഏഴ് വർഷം പൂർത്തിയാകുന്ന അവസരത്തിൽ രാജ്യം ശരിയായ പാതയിലാണ് സഞ്ചരിക്കുന്നതെന്ന് മോദി അവകാശപ്പെട്ടു.
സ്വാതന്ത്ര്യലബ്ധിക്ക് ഏഴ് പതിറ്റാണ്ടിന് ശേഷവും രാജ്യത്ത് കുടിവെള്ള കണക്ഷൻ ഉള്ള വീടുകൾ ഗ്രാമീണ മേഖലകളിൽ 3.5 കോടി മാത്രമായിരുന്നു. എന്നാൽ, തന്റെ സർക്കാർ അധികാരത്തിൽ വന്ന് 21 മാസങ്ങൾക്കുള്ളിൽ കുടിവെള്ള കണക്ഷൻ 4.5 കുടുംബങ്ങൾക്ക് നൽകി എന്നും മോദി പറഞ്ഞു.
ഇന്ത്യ ഇപ്പോൾ സ്വന്തം വഴിയിൽ മുന്നേറുന്നതിൽ ഏറെ അഭിമാനമുണ്ട്. ഇന്ത്യ ഇപ്പോൾ മറ്റൊരു രാജ്യത്തിന്റെയും സമ്മർദങ്ങൾക്ക് കീഴിലല്ല. രാജ്യത്തിന്റെ പരമാധികാരം കാത്തു സൂക്ഷിക്കുന്ന സേനകളുടെ കാര്യത്തിലും അഭിമാനമുണ്ട്. രാജ്യത്തിനെതിരേ ആരെങ്കിലും ഗൂഢാലോചന നടത്തിയാൽ തന്നെ അവർക്ക് തക്ക മറുപടി കൊടുക്കാൻ സാധിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.
ജമ്മു കാഷ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതും അയോധ്യയിൽ ക്ഷേത്രം നിർമിക്കാൻ തറക്കല്ലിട്ടതും ബിജെപി സർക്കാരിന്റെ ഭരണനേട്ടങ്ങളായാണ് മോദി മൻ കി ബാത്തിൽ വിവരിച്ചത്.
വെല്ലുവിളികൾ നേരിടാൻ രാജ്യം തയാറെന്നു പ്രധാനമന്ത്രി
12:09 AM May 31, 2021 | Deepika.com