മുംബൈ: എൽഗാർ പരിഷത്തുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ പേരിൽ അറസ്റ്റിലായ ജസ്യൂട്ട് വൈദികനും മനുഷ്യാവകാശ പ്രവർത്തകനുമായ ഫാ. സ്റ്റാൻ സ്വാമിക്ക് കോവിഡ് സ്ഥിരീകരിച്ചു. മുംബൈയിലെ തലോജ ജയിലിൽ കഴിഞ്ഞിരുന്ന 84 കാരനായ സ്റ്റാൻ സ്വാമിയെ ബോംബെ ഹൈക്കോടതിയുടെ നിർദേശപ്രകാരം ശനിയാഴ്ച സബർബൻ ബന്ദ്രയിലെ ഹോളിഫാമിലി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ നടന്ന പരിശോധനയിലാണ് കോവിഡ് -19 സ്ഥിരീകരിച്ചത്. രക്തസമ്മർദം താഴ്ന്ന നിലയിലാണെന്നും താൻ തികച്ചും ക്ഷീണിതനാണെന്നും സഹവൈദികനായ ഫാ. ജോസഫ് സേവ്യറിനെ ഫോണിൽ വിളിച്ച് ഫാ.സ്റ്റാൻ സ്വാമി പറഞ്ഞു.
രണ്ടാഴ്ചത്തെ ചികിത്സയ്ക്കായി ഫാ. സ്റ്റാൻ സ്വാമിയെ ഹോളി ഫാമിലി ആശുപത്രിയിലേക്കു മാറ്റാനാണു ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സർക്കാരിനു നിർദേശം നൽകിയത്. സ്റ്റാൻ സ്വാമിയുടെ ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തിൽ അടിയന്തരമായി വാദം കേൾക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ മിഹിർ ദേശായി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ചികിത്സയ്ക്കായി സ്വാമിയെ ആശുപത്രിയിലേക്ക് മാറ്റുന്നകാര്യം ഉറപ്പുവരുത്തണമെന്ന് എസ്.എസ്. ഷിൻഡെ, എൻ.ആർ.ബോർക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ജയിൽ അധികൃതർക്കും നിർദേശം നൽകിയിരുന്നു.
എൽഗാർ പരിഷത്-മാവോയിസ്റ്റ് കേസിൽ അറസ്റ്റിലായ ഫാ. സ്റ്റാൻ സ്വാമി 2020 ഒക്ടോബർ മുതൽ മുംബൈയിലെ തലോജ ജയിലിൽ കഴിയുകയാണ്.
ഫാ. സ്റ്റാൻ സ്വാമിക്ക് കോവിഡ് സ്ഥിരീകരിച്ചു
12:08 AM May 31, 2021 | Deepika.com