ന്യൂഡൽഹി: കോവിഡ് അനാഥരാക്കിയ കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തു കേന്ദ്രസർക്കാരും. കോവിഡ് ബാധിച്ചു മരിച്ച മാതാപിതാക്കളുടെ കുട്ടികൾക്കു സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കും. ഇതിനായി 18 വയസുവരെ എല്ലാ മാസവും നിശ്ചിത തുക പിഎം കെയേഴ്സ് ഫണ്ടിൽ നിക്ഷേപിച്ച് 23 വയസാകുന്പോൾ 10 ലക്ഷം രൂപ നൽകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഉന്നതവിദ്യാഭ്യാസത്തിനായി പലിശരഹിത വായ്പകളും ലഭ്യമാക്കും. ഇതിനുള്ള പലിശ പിഎം കെയേഴ്സ് ഫണ്ടിൽനിന്നു നൽകുമെന്നും സർക്കാർ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം. കോവിഡ് മൂലം അനാഥരായ ഓരോ കുട്ടിയുടെയും പേരിൽ കേന്ദ്രസർക്കാർ പിഎം കെയേഴ്സ് ഫണ്ടിൽനിന്നു 10 ലക്ഷം രൂപ സ്ഥിര നിക്ഷേപം നടത്തും. ഇതിന്റെ പലിശയിനത്തിൽനിന്നാണ് 18 വയസ് വരെയുള്ള പ്രതിമാസ ധനസഹായം ലഭ്യമാക്കുക. 23 വയസാകുന്പോൾ ഈ തുക പൂർണമായും അർഹരായവർക്കു ലഭിക്കും.
10 വയസിനു താഴെയുള്ള കുട്ടിയാണെങ്കിൽ കേന്ദ്രീയ വിദ്യാലയത്തിൽ പ്രവേശനം ഉറപ്പാക്കുകയും സ്വകാര്യ സ്കൂളിലാണെങ്കിൽ പിഎം കെയേഴ്സ് ഫണ്ടിൽനിന്നു ഫീസ് ലഭ്യമാക്കുകയും ചെയ്യും. ഇവരുടെ പുസ്തകം, നോട്ടുബുക്കുകൾ, യൂണിഫോം എന്നിവയ്ക്കുള്ള ചെലവും കേന്ദ്ര സർക്കാർ വഹിക്കുമെന്നു യോഗത്തിനു ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കോവിഡ് അനാഥരാക്കിയ കുട്ടികളുടെ സംരക്ഷണത്തിനായി നടപടിയെടുക്കണമെന്നു കഴിഞ്ഞ ദിവസം സുപ്രീംകോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെ സംരക്ഷണ നടപടികൾ വിശദമാക്കി കേരളം, ഡൽഹി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ പ്രത്യേക പാക്കേജും പ്രഖ്യാപിച്ചിരുന്നു.
കോവിഡ് അനാഥരാക്കിയ കുട്ടികളുടെ സംരക്ഷണം കേന്ദ്രം ഏറ്റെടുത്തു
12:30 AM May 30, 2021 | Deepika.com