ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കു നൽകാൻ വാക്സിനില്ലെന്നു കേന്ദ്രസർക്കാർ പറയുന്പോഴും സ്വകാര്യ ആശുപത്രികൾക്ക് എങ്ങനെയാണു വാക്സിൻ ലഭ്യമാകുന്നതെന്നു ഡൽഹി സർക്കാർ. 18നും 44നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ വിതരണത്തിനായുള്ള സ്റ്റോക്ക് ജൂണ്‍ പത്തിനു പോലും ലഭ്യമാകുമെന്ന് പ്രതീക്ഷയില്ലെന്നു ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു.
18-44 പ്രായമുള്ളവർക്കുള്ള വാക്സിൻ ജൂണിൽ ലഭിക്കുമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. സംസ്ഥാനത്ത് ഈ പ്രായത്തിലുള്ള 92 ലക്ഷം ആളുകൾക്ക് 1.84 കോടി ഡോസ് വാക്സിനാണ് ആവശ്യം. 45 വയസിനു മുകളിൽ പ്രായമുള്ളവർക്കായി കേന്ദ്രത്തിൽ നിന്നു 47.44 ലക്ഷം ഡോസ് വാക്സിൻ ലഭ്യമായിട്ടുണ്ടെന്നും ഇതിൽ 44.76 ലക്ഷം വിതരണം ചെയ്തതായും അദ്ദേഹം പറഞ്ഞു.
അതേസമയം, 1.82 കോടി വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കായി അനുവദിച്ചിട്ടുണ്ടെന്നും നാലു ലക്ഷം രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ലഭ്യമാകുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൗജന്യ വാക്സിൻ വിതരണത്തിൽ കേന്ദ്ര സർക്കാർ അലംഭാവം കാണിക്കുകയാണെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിനു പിന്നാലെയാണു കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
വാക്സിൻ ഒന്നോ രണ്ടോ രാത്രികൾ കൊണ്ടുണ്ടാകുന്നതല്ലെന്നും രാജ്യത്തുള്ള എല്ലാവർക്കും വാക്സിൻ വിതരണം ചെയ്യാൻ സമയം ആവശ്യമുണ്ടെന്നും മന്ത്രാലയം മറുപടി നൽകി.
സ്വകാര്യ ആശുപത്രികൾക്ക് വാക്സിൻ ലഭ്യമാകുന്നത് എങ്ങനെയെന്ന് ഡൽഹി സർക്കാർ
12:29 AM May 30, 2021 | Deepika.com