ന്യൂഡൽഹി: രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് വാക്സിൻ വിതരണം അതിവേഗം നടത്തണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിൻ പാഴാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യുന്നതിനിടെ മോദി പറഞ്ഞു.
കോവിഡിനെതിരേ മുൻനിരയിൽ നിന്നു പോരാടുന്ന ഉദ്യോഗസ്ഥരെ കമാൻഡർമാർ എന്നാണു പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഇപ്പോൾ നടത്തുന്ന ഈ പ്രതിരോധവും പോരാട്ടവും ഭാവിയിൽ നിരവധി കാര്യങ്ങൾ മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുമെന്നും മോദി ചൂണ്ടിക്കാട്ടി. പല സംസ്ഥാനങ്ങളിലും കടുത്ത വാക്സിൻ ക്ഷാമം നേരിടുന്നതിനിടെയാണ് വാക്സിനേഷൻ വ്യാപകമാക്കണമെന്ന് മോദി ഉദ്യോഗസ്ഥരോട് ആഹ്വാനം ചെയ്തത്.
കോവിഡ് സാഹചര്യം കൈകാര്യം ചെയ്തത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ സംസ്ഥാന, ജില്ലാ തലങ്ങളിലുള്ള ഉദ്യോഗസ്ഥരുമായാണ് പ്രധാനമന്ത്രി ആശയവിനിമയം നടത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവരും വെർച്വൽ യോഗത്തിൽ പങ്കെടുത്തു. ജില്ലാ തലത്തിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കാണ് ആ മേഖലയെപ്പറ്റി കൂടുതൽ അറിയാൻ കഴിയുന്നത്.
ഒരു ജില്ല വിജയത്തിലേക്ക് എത്തുന്പോൾ രാജ്യം തന്നെയാണ് വിജയിക്കുന്നത്. അതുപോലെ തന്നെ കോവിഡ് നിയന്ത്രണത്തിൽ ഒരു ജില്ല പരാജയപ്പെട്ടാൽ അതു രാജ്യത്തിന്റെ പരാജയമാണെന്നും മോദി ചൂണ്ടിക്കാട്ടി.
മുൻഗണന ആവശ്യപ്പെട്ടുള്ള ഹർജി തള്ളി
ന്യൂഡൽഹി: വാക്സിൻ വിതരണത്തിൽ മുൻഗണന ആവശ്യപ്പെട്ട് നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഇത്തരം ആവശ്യങ്ങൾ ഡൽഹിയിൽ ഫാഷനാണെന്നു കുറ്റപ്പെടുത്തിയ ചീഫ് ജസ്റ്റീസ് ഡി.എൻ. പട്ടേൽ അധ്യക്ഷനായ ബെഞ്ച്, മുൻഗണനയ്ക്കായി എല്ലാവരും കോടതിയെ സമീപിക്കുകയാണെന്നും വിമർശിച്ചു. ആരെയൊക്കെയാണ് രണ്ടാമത് നൽകുന്നതിനായി മാറ്റി നിർത്തേണ്ട തെന്നും കോടതി ഹർജിക്കാരോടു ചോദിച്ചു.
വാക്സിൻ ആദ്യ ഡോസ് കുത്തിവയ്പെടുത്തവർക്ക് മുൻഗണന ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നസിയ പർവീണ് എന്ന അഭിഭാഷക നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. വാക്സിൻ നല്കാനുള്ള മുൻഗണന സർക്കാർ നിശ്ചയിച്ചോളുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
വാക്സിൻ വിതരണം വേഗത്തിലാക്കണം: മോദി
01:07 AM May 19, 2021 | Deepika.com