മുംബൈ: ടൗട്ടെ ചുഴലിക്കൊടുങ്കാറ്റ് സൃഷ്ടിച്ച വെല്ലുവിളികളെ അതിജീവിച്ച് മുംബൈയിൽ നാവികസേനയുടെ രക്ഷാപ്രവർത്തനം. അറബിക്കടലിൽ രൂപംകൊണ്ട ചുഴലിക്കൊടുങ്കാറ്റ് ഗുജറാത്ത് തീരം തൊട്ടതിനു പിന്നാലെ മുംബൈയിൽ അപകടത്തിൽപ്പെട്ട് രണ്ടു ബാർജുകളിൽ നിന്നായി 317 പേരെ നാവികസേനയും തീരസംരക്ഷണസേനയും സുരക്ഷിത കേന്ദ്രത്തിലെത്തിച്ചു. അതേസമയം, 390 പേർ ഇനിയും രക്ഷപ്പെടുത്താനുണ്ട്. ടൗട്ടെ ആഞ്ഞടിച്ചതിനുപിന്നാലെ തിങ്കളാഴ്ച മൂന്ന് ബാർജുകളിലും ഒരു എണ്ണപര്യവേഷണ കപ്പലിലുമായി 707 പേരാണു നടുക്കടലിലായത്.
ബോട്ടുകളിലും കപ്പലുകളിലും ബന്ധിപ്പിച്ച് മാത്രം ചലിപ്പിക്കാനാകുന്ന ‘പി 305’ ബാർജിൽ 273 പേരാണ് ഉണ്ടായിരുന്നത്. ചരക്കുകൾ കൊണ്ടുപോകാൻ ശേഷിയുള്ള മറ്റൊരു ബാർജിൽ 196 പേരും സാഗർഭൂഷൺ എന്ന ചെറുകപ്പലിൽ 101 പേരും ജിഎഎൽ കൺസ്ട്രക്ടറിൽ 137 പേരുമായിരുന്നു ഉണ്ടായിരുന്നത്.
കരസേനയുടെ ഹെലികോപ്റ്റർ ഉൾപ്പെടെയാണ് രക്ഷാപ്രവർത്തനത്തിന് നിയോഗിക്കപ്പെട്ടിരിക്കുന്നത്. ബോംബെ ഹൈയിലെ ഹീര എണ്ണപ്പാടത്തിനു സമീപമാണു പി 305 ബാർജ് കുടുങ്ങിയത്.
ഇതിൽ അറുപതുപേരെ തിങ്കളാഴ്ച അർധരാത്രിയോടെ രക്ഷപ്പെടുത്തി. അവശേഷിച്ചവരെ ഇന്നലെ രാവിലെ പതിനൊന്നിനകം സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റി. ചുഴലിക്കൊടുങ്കാറ്റിനെത്തുടർന്ന് ബാർജ് നിയന്ത്രണംവിട്ട് ഒഴുകിയതായി തിങ്കളാഴ്ചയാണ് ഒഎൻജിസി അറിയിച്ചത്.
sടൗട്ടെയുടെ വെല്ലുവിളികളെ അതിജീവിച്ച് രക്ഷാപ്രവർത്തനം
01:07 AM May 19, 2021 | Deepika.com