ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ പാസാക്കിയ വിവാദ കാർഷിക നിയമങ്ങൾക്കെതിരേ ഡൽഹി അതിർത്തികളിൽ നടക്കുന്ന കർഷകസമരം ആറാം മാസത്തിലേക്കു കടക്കുന്നു. ഡൽഹി അതിർത്തികളായ സിംഗു, തിക്രി, ഗാസിപ്പൂർ അതിർത്തികളിലാണ് കോവിഡ് പ്രതിസന്ധികൾക്കിടയിലും കർഷകർ സമരം തുടരുന്നത്.
കർഷക സമരം ആറു മാസം പൂർത്തിയാക്കുന്ന മേയ് 26ന് കരിദിനമായി ആചരിക്കുമെന്ന് സമരത്തിനു നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ച അറിയിച്ചു. അന്നു പ്രതിഷേധ സൂചകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുമെന്നും കർഷക നേതാക്കൾ പറഞ്ഞു.
മേയ് 26ന് കർഷകർ വീടുകളിൽ പ്രതിഷേധ സൂചകമായ കരിങ്കൊടി ഉയർത്തണമെന്നും സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തിട്ടുണ്ട്. വീടുകൾക്ക് പുറമേ കടകളിലും വാഹനങ്ങളിലും കരിങ്കൊടികൾ സ്ഥാപിക്കണമെന്നും നേതാക്കൾ ആഹ്വാനം ചെയ്തു. മേയ് 26ന് പ്രതിഷേധം ആറാം മാസത്തിലേക്കു കടക്കുകയാണ്. അതേസമയം തന്നെ മോദി സർക്കാർ അധികാരത്തിൽ വന്നിട്ട് ഏഴ് വർഷം പൂർത്തിയാകുകയും ചെയ്യുന്ന സമയമാണിത്. ആ ദിവസം കർഷകർ കരിദിനമായി തന്നെ ആചരിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് ബൽബീർ സിംഗ് രാജേവാൾ പറഞ്ഞു.
വിവാദ കാർഷിക നിയമങ്ങൾക്കെതിരേ കഴിഞ്ഞ വർഷം നവംബർ 26നാണ് വിവിധ സംസ്ഥാനങ്ങളിൽ വന്നെത്തിയ കർഷകർ ഡൽഹി അതിർത്തികളിൽ സമരം ആരംഭിച്ചത്.
കർഷകസമരം ആറാം മാസത്തിലേക്ക്
01:07 AM May 19, 2021 | Deepika.com