ചണ്ഡിഗഡ്/ന്യൂഡൽഹി: ലിവ്-ഇൻ റിലേഷൻഷിപ് (കൂടിത്താ മസം) ധാർമികമായും സാമൂഹ്യമായും അംഗീകരിക്കാനാവില്ലെന്നു പഞ്ചാബ്-ഹരിയാന ഹൈക്കോടതി. പഞ്ചാബിൽനിന്ന് ഒളിച്ചോടിയ യുവാവും യുവതിയും നല്കിയ ഹർജി പരിഗണിക്കവേയാണു കോടതി പരാമർശം.
സുപ്രീംകോടതി നിലപാടിനു വിരുദ്ധമാണു ഹൈക്കോടതിയുടെ നിരീക്ഷണം. വിവാഹം കഴിച്ചില്ലെങ്കിലും ഒരുമിച്ചു ജീവിക്കാമെന്നു 2018ൽ മൂന്നംഗ സുപ്രീംകോടതി ബെഞ്ച് പ്രഖ്യാപിച്ചിരുന്നു. തരൺ തരൺ ജില്ലയിൽനിന്നുള്ള ഗുർവിന്ദർ സിംഗ്(22), ലുധിയാന സ്വദേശിനി ഗുൽസാകുമാരി(19) എന്നിവരാണു ഹർജിക്കാർ. തങ്ങൾ നിലവിൽ ഒരുമിച്ചു കഴിയുകയാണെന്നും ഉടൻ വിവാഹം കഴിക്കുമെന്നും ഇവർ ഹർജിയിൽ പറയുന്നു.
യുവതിയുടെ വീട്ടുകാർ അപായപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയെന്നും അതിനാൽ ജീവനും സാതന്ത്ര്യവും സംരക്ഷിക്കപ്പെടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കൂടിത്താമസം സാമൂഹ്യമായും ധാർമികമായും അംഗീകരിക്കാനാവില്ലെന്ന് ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി. ഗുർവിന്ദർ സിംഗുമായുള്ള ബന്ധത്തിന് ഗുൽസാകുമാരിയുടെ കുടുംബത്തിന് എതിർപ്പായിരുന്നു.. തുടർന്നാണു ഇരുവരും നാടു വിട്ടത്. പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് മാതാപിതാക്കളുടെ പക്കലാണ്. ഇതിനാലാണ് ഇരുവരുടെയും വിവാഹം വൈകുന്നത്.
ലിവ്-ഇൻ റിലേഷൻഷിപ് അംഗീകരിക്കാനാവില്ലെന്നു കോടതി
01:07 AM May 19, 2021 | Deepika.com