ന്യൂഡൽഹി: പൊതുമേഖലാ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ വികസിപ്പിച്ച കോവിഡ് മരുന്ന് രോഗാവസ്ഥ യുടെ ദൈർഘ്യം കുറയ്ക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ.
കോവിഡ് മരുന്നായ 2-ഡിയോക്സി ഡി ഗ്ലൂക്കോസ് നൽകുന്ന രോഗികളിൽ മെഡിക്കൽ ഓക്സിജന്റെ ആവശ്യകത കുറയ്ക്കാൻ സാധിക്കും. മരുന്നിന്റെ ആദ്യബാച്ചിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തിൽ പതിനായിരം ഡോസാണ് പുറത്തിറക്കുന്നത്.
കോവിഡിനെ പ്രതിരോധിക്കാൻ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യമരുന്നാണ് 2-ഡിയോക്സി ഡി ഗ്ലൂക്കോസ് എന്ന് ഹർഷവർധൻ പറഞ്ഞു. വരും ദിവസങ്ങളിൽ ഇന്ത്യയിൽ മാത്രമല്ല ലോകം മുഴുവനും ഈ മരുന്ന് വിതരണം ചെയ്യാൻ കഴിയുമെന്നാണു പ്രതീക്ഷ. ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിഗും പങ്കെടുത്തു.
പൊടിരൂപത്തിലുള്ള മരുന്ന് വെള്ളത്തിൽ കലക്കി കഴിക്കാം. അത്യാസന്ന നിലയിലുള്ള രോഗികൾക്കാവും ഈ മരുന്ന് നൽകുക. ഈ മരുന്ന് നൽകുന്നതോടെ രോഗികളുടെ താഴ്ന്ന ഓക്സിജൻ നില പൂർവാവസ്ഥയിലാകുമെന്നാണ് പരീക്ഷണത്തിൽ തെളിഞ്ഞത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി സഹകരിച്ച് ഡിആർഡിഒ ലാബാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. രാജ്യത്ത് അടിയന്തര ഉപയോഗത്തിനു ഡ്രഗ്സ് കണ്ട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയിരുന്നു.
ഡിആർഡിഒയുടെ കോവിഡ് മരുന്ന് പുറത്തിറക്കി
12:48 AM May 18, 2021 | Deepika.com