കോൽക്കത്ത/ന്യൂഡൽഹി: നാരദ കേസിൽ രണ്ടു മന്ത്രിമാർ ഉൾപ്പെടെ നാലു തൃണമൂൽ കോൺഗ്രസ് നേതാക്കളെ സിബിഐ അറസ്റ്റ് ചെയ്തു.
മന്ത്രിമാരായ ഫിർഹാദ് ഹക്കിം, സുബ്രത മുഖർജി, തൃണമൂൽ നേതാക്കളായ മദൻ മിത്ര എംഎൽഎ, സോവൻ ചാറ്റർജി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരേ കുറ്റപത്രം സമർപ്പിക്കുമെന്ന് സിബിഐ അറിയിച്ചു. കേസിനാസ്പദമായ സ്റ്റിംഗ് ഓപ്പറേഷൻ 2014ൽ നടന്നപ്പോൾ നാലു പേരും മന്ത്രിമാരായിരുന്നു. ഇവർക്ക് ഇന്നലെ വൈകുന്നേരം സിബിഐ കോടതി ജാമ്യമനുവദിച്ചു. ജാമ്യത്തിലുള്ള ഐപിഎസ് ഓഫീസർ എസ്.എം.എച്ച്. മീർസയാണ് കേസിലെ അഞ്ചാം പ്രതി.
തൃണമൂൽ നേതാക്കളെ അറസ്റ്റ് ചെയ്തയുടൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കോൽക്കത്തയിലെ നിസാം പാലസിലെ സിബിഐ ഓഫീസിലെത്തി. നേതാക്കളെ വിട്ടയയ്ക്കണമെന്ന് മമത ആവശ്യപ്പെട്ടു. പറ്റുമെങ്കിൽ തന്നെ അറസ്റ്റ് ചെയ്യൂ എന്ന് മമത സിബിഐ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചു. ആറു മണിക്കൂറിനു ശേഷമാണു മമത സിബിഐ ഓഫീസ് വിട്ടത്.
നാലു നേതാക്കളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സിബിഐ ബംഗാൾ ഗവർണറെ സമീപിച്ചിരുന്നു. തുടർന്ന് മേയ് ഏഴിന് ഗവർണർ അനുമതി നല്കി. എംഎൽഎമാർക്കെതിരെ അന്വേഷണം നടത്താൻ സ്പീക്കർ അനുമതി നല്കേണ്ടതുണ്ട്. എന്നാൽ, സ്പീക്കറെ സമീപിക്കാതെ നേരിട്ട് ഗവർണറിൽനിന്ന് അനുമതി തേടിയാണു മന്ത്രിമാരെയും എംഎൽഎമാരെയും കസ്റ്റഡിയിലെടുത്ത്.
2014ൽ നാരദ ടിവി മേധാവി മാത്യു സാമുവൽ നടത്തിയ ഒളികാമറ ഓപ്പറേഷനിലാണ് തൃണമൂൽ നേതാക്കൾ കുടുങ്ങിയത്. സാങ്കൽപ്പിക കന്പനികളുടെ പ്രതിനിധികളിൽനിന്ന് കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ ഉൾപ്പെട്ടതായിരുന്നു നാരദ സ്റ്റിംഗ് ഓപ്പറേഷൻ വീഡിയോ.
തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന സുവേന്ദു അധികാരിയും മുകുൾ റോയിയും നാരദ കേസിൽ ഉൾപ്പെട്ടിരുന്നു. ഇവർക്കെതിരെ സിബിഐ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്ന് തൃണമൂൽ നേതാക്കൾ ചോദിക്കുന്നു.
നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ സംസ്ഥാനമൊട്ടാകെ ലോക്ഡൗൺ ലംഘിച്ച് പ്രതിഷേധ പ്രകടനം നടത്തി.
സിബിഐ ആസ്ഥാനത്തിനു പുറത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെ കല്ലെറിഞ്ഞു. വിവിധയിടങ്ങളിൽ തൃണമൂൽ പ്രവർത്തകർ റോഡ് ഉപരോധിച്ചു.
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടതിന്റെ പേരിലാണു സിബിഐ നടപടിയെന്നു തൃണമൂൽ വക്താവ് കുനാൽ ഘോഷ് കുറ്റപ്പെടുത്തി.
നാരദ കേസ്; മന്ത്രിമാർ ഉൾപ്പെടെ നാലു തൃണമൂൽ നേതാക്കളെ സിബിഐ അറസ്റ്റ് ചെയ്തു
12:48 AM May 18, 2021 | Deepika.com