പൂന: മഹാരാഷ്ട്രയിൽനിന്നുള്ള യുവ കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ രാജീവ് സതവ്(46) അന്തരിച്ചു. കോവിഡനന്തര രോഗങ്ങൾമൂലം പൂനയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു.
ഏപ്രിൽ 22നാണ് സതവിനു കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയെങ്കിലും മറ്റു രോഗങ്ങൾമൂലം നില ഗുരുതരമായി. കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുമായി ഏറെ അടുപ്പമുള്ള നേതാവായിരുന്നു രാജീവ് സതവ്. യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനായിരുന്നു. ഗുജറാത്തിന്റെ ചുമതലയുള്ള എഐസിസിസെക്രട്ടറിയായിരുന്നു അദ്ദേഹം. സതവിന്റെ നിര്യാണത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിയും രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും ദുഃഖം രേഖപ്പെടുത്തി.
2014ൽ മഹാരാഷ്ട്രയിലെ ഹിംഗോളി മണ്ഡലത്തിൽനിന്നു സതവ് ലോക്സഭയിലെത്തി. അന്ന് മഹാരാഷ്ട്രയിൽനിന്നു ലോക്സഭയിലേക്കു വിജയിച്ച രണ്ടു കോൺഗ്രസ് നേതാക്കളിലൊരാളായിരുന്നു സതവ്. 2019ൽ മത്സരിച്ചില്ല. പിന്നീട് ഇദ്ദേഹം രാജ്യസഭാംഗമായി. കോൺഗ്രസിലെ യുവനേതാക്കളിൽ പ്രമുഖനായ രാജീവ് സതവ് മികച്ച പാർലമെന്റേറിയനായിരുന്നു.
1974 സെപ്റ്റംബറിൽ പൂനയിലാണു രാജീവ് സതവ് ജനിച്ചത്. ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെടും മുന്പ് കലാംനുറിയിൽനിന്നുള്ള എംഎൽഎയായിരുന്നു അദ്ദേഹം. സതവിന്റെ സംസ്കാരം ഇന്ന് രാവിലെ ഹിംഗോളി ജില്ലയിലെ കലാംനുറിയിൽ നടക്കും.
കോവിഡ്: കോൺഗ്രസ് നേതാവ് രാജീവ് സതവ് അന്തരിച്ചു
12:23 AM May 17, 2021 | Deepika.com