ന്യൂഡൽഹി: കോവിഡ് സാഹചര്യം നേരിടുന്നതിൽ വീഴ്ച വരുത്തി എന്നാരോപിച്ച് പ്രധാനമന്ത്രിക്കെതിരേ പോസ്റ്റർ ഒട്ടിച്ചവരെ അറസ്റ്റ് ചെയ്തതിൽ വിമർശനം ഉന്നയിച്ച് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദിക്കെതിരേ പോസ്റ്റർ ഒട്ടിച്ചതിന് അറസ്റ്റിലായവരിൽ മിക്കവരും റിക്ഷാ തൊഴിലാളികളും കൂലിപ്പണിക്കാരുമാണ്. മറ്റാരോ ഇവർക്ക് പോസ്റ്ററുകൾ ഏൽപ്പിക്കുകയായിരുന്നു എന്നാണു പ്രാഥമിക വിവരം.
അതിനിടെയാണ് തന്നെയും കൂടി അറസ്റ്റ് ചെയ്യൂ എന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചത്. “മോദിജി ഞങ്ങളുടെ കുട്ടികൾക്കുള്ള വാക്സിൻ എന്തിനാണ് വിദേശത്തേക്ക് അയച്ചത്’’എന്നായിരുന്നു മോദിക്കെതിരായ പോസ്റ്ററുകൾ എഴുതിയിരുന്നത്. നരേന്ദ്ര മോദിയെ വിമർശിച്ച് നഗരത്തിൽ പോസ്റ്റർ ഒട്ടിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹി പോലീസ് 24 പേരെയാണ് അറസ്റ്റ് ചെയ്തത്. പൊതു മുതൽ നശിപ്പിച്ചതിന്റെ പേരിലാണ് ഇവർക്കെതിരേ 21ൽ അധികം കേസുകൾ ചുമത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയെയും സർക്കാരിന്റെ വീഴ്ചകളെയും വിമർശിച്ച് പോസ്റ്ററുകൾ ഒട്ടിച്ചതിന്റെ പേരിൽ ആളുകളെ അറസ്റ്റ് ചെയ്തതിനെയും കോണ്ഗ്രസ് നേതാക്കൾ രൂക്ഷമായി വിമർശിച്ചു. കോണ്ഗ്രസ് നേതാവ് പവൻ ഖേര, തൃണമൂൽ കോണ്ഗ്രസ് നേതാവ് മഹുവ മൊയ്ത്ര എന്നിവർ ഉൾപ്പെടെ പ്രതിപക്ഷ നേതാക്കൾ ഇതിനെതിരേ പ്രചാരണവുമായി രംഗത്തെത്തി.
ഡൽഹിയിലെ എല്ലാ ജില്ലകളിലും മോദിക്കെതിരായ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തവരെയെല്ലാംതന്നെ ജാമ്യത്തിൽ വിട്ടയച്ചു എന്നാണു വിവരം. മറ്റാരെങ്കിലും ഇവരെ കൂലിക്കെടുത്ത് പോസ്റ്ററുകൾ പതിപ്പിക്കാൻ ഏർപ്പെടുത്തിയതാണോ എന്നത് സംബന്ധിച്ചാണ് പോലീസ് ഇപ്പോൾ അന്വേഷണം നടത്തുന്നത്.
പ്രധാനമന്ത്രിക്കെതിരേ പോസ്റ്റർ ഒട്ടിച്ചവരെ അറസ്റ്റ് ചെയ്തതിൽ രാഹുൽ ഗാന്ധി പ്രതിഷേധിച്ചു
12:23 AM May 17, 2021 | Deepika.com