ന്യൂഡൽഹി: പോസിറ്റിവിറ്റി നിരക്ക് കൂടിയ സംസ്ഥാനങ്ങളിൽ പ്രാദേശികമായ കണ്ടെയ്ൻമെന്റ് തന്ത്രത്തിന് ഊന്നൽ നൽകണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രം നൽകിയ വെന്റിലേറ്ററുകളുടെ ഉപയോഗത്തെക്കുറിച്ച് അടിയന്തരമായി സ്ഥിതിവിവര റിപ്പോർട്ട് നൽകണമെന്നും സംസ്ഥാനങ്ങൾക്കു നിർദേശം നൽകി. ഭാവിയിൽ വാക്സിൻ നൽകുന്നതിനുള്ള കർമപദ്ധതി സംസ്ഥാനങ്ങളുമായി ചേർന്നു നടപ്പാക്കണമെന്നു മോദി പറഞ്ഞു.
കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ നിർദേശങ്ങൾ ഉയർന്നത്. കോവിഡ് മുക്തരായ ചിലരിൽ കണ്ടെത്തിയ മാരകമായ "മ്യുകോർമികോസിസ്’ എന്ന ’ബ്ലാക്് ഫംഗസ്’ രോഗ ചികിത്സയുടെ പുരോഗതി സജീവമായി വിലയിരുത്താനും യോഗം തീരുമാനിച്ചു.
ചില സംസ്ഥാനങ്ങളിൽ വെന്റിലേറ്ററുകൾ ഉപയോഗിക്കാതെ ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്നതായി പത്രവാർത്തകളുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പഞ്ചാബിലെ ഫരീദ്കോട്ടിലെ സർക്കാർ ആശുപത്രിയിൽ വെന്റിലേറ്റർ ഉപയോഗിക്കാതെ കിടക്കുകയാണെന്നു പത്രവാർത്ത ഉണ്ടായിരുന്നു. സംസ്ഥാന സർക്കാരുകൾക്കു നൽകിയ വെന്റിലേറ്ററുകളുടെ സ്ഥാപനത്തെക്കുറിച്ചും പ്രവർത്തനത്തെക്കുറിച്ചും ഉടനടി ഓഡിറ്റ് നടത്താൻ കേന്ദ്രസർക്കാരിലെ ഉദ്യോഗസ്ഥർക്കു പ്രധാനമന്ത്രി നിർദേശം നൽകി. ശാസ്ത്രജ്ഞരുടെ നിർദേശപ്രകാരമാണ് കോവിഡ് പ്രതിരോധമെന്നും അതു തുടരുമെന്നും മോദി വ്യക്തമാക്കി.
ഉന്നതതല യോഗത്തിലെ പ്രധാന വിവരങ്ങൾ
• പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള മേഖലകളിൽ ആർടിപിസിആർ, ആന്റിജൻ പരിശോധനകൾ കൂട്ടാൻ പ്രധാനമന്ത്രി നിർദേശിച്ചു.
• കോവിഡ് പരിശോധന ഇരട്ടിയിലേറെ വേഗത്തിലാക്കിയെന്ന് ഉദ്യോഗസ്ഥർ. മാർച്ച് ആദ്യം ആഴ്ചയിൽ 50 ലക്ഷം ടെസ്റ്റിംഗ് നടന്നിരുന്നത് ഇപ്പോൾ 1.3 കോടിയായി.
• ഗ്രാമീണ മേഖലകളിൽ വീടുകൾ കയറി കോവിഡ് പരിശോധനകൾ ലഭ്യമാക്കാനും നിരീക്ഷണത്തിനും ആരോഗ്യ മേഖലയിലെ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണം. അങ്ക ണവാടി,ആശ ജീവനക്കാരുടെ സേവനവും ഉപയോഗപ്പെടുത്താമെന്നു പ്രധാനമന്ത്രി പറഞ്ഞു.
• പോസിറ്റിവിറ്റി നിരക്ക് സാവധാനം കുറയുന്നു. കോവിഡ് മുക്തരുടെ എണ്ണം ക്രമേണ കൂടുകയുമാണ്.
• കോവിഡ് കേസുകളുടെ എണ്ണം സമ്മർദങ്ങളേതുമില്ലാതെ സുതാര്യതയോടെ റിപ്പോർട്ട് ചെയ്യാൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നു പ്രധാനമന്ത്രി പറഞ്ഞു.
• ഗ്രാമീണ മേഖലകളിൽ ഓക്സിജന്റെയും ഓക്സിജൻ കോണ്സൻട്രേറ്ററുകളുടെയും വിതരണത്തിന് പദ്ധതി തയാറാക്കണം. ഇതിനാവശ്യമായ വൈദ്യുതി വിതരണവും പരിശീലനവും ഉറപ്പാക്കുകയും വേണം.
• വെന്റിലേറ്ററുകൾ ഓപ്പറേറ്റ് ചെയ്യുന്നവർക്ക് റിഫ്രഷർ പരിശീലനം നൽകാവുന്നതാണ്.
• പ്രായം 45 കഴിഞ്ഞവർക്കുള്ള വാക്സിനേഷൻ പദ്ധതിയുടെ പുരോഗതി യോഗം വിലയിരുത്തി.
• വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവർക്കുള്ള മാർഗരേഖകൾ ലളിതമായി രേഖാചിത്രങ്ങളോടെ പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കണം.
ജോർജ് കള്ളിവയലിൽ
പ്രാദേശിക കണ്ടെയ്ൻമെന്റ് തന്ത്രത്തിന് ഊന്നൽ നൽകണം: പ്രധാനമന്ത്രി
12:58 AM May 16, 2021 | Deepika.com