ന്യൂഡൽഹി: ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കോവിഡ് മരണം കുറച്ചുകാണിക്കുകയാണെന്നു കോൺഗ്രസ്. ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിശദീകരണം നടത്തണമെന്ന് കോൺഗ്രസ് നേതാക്കളായ പി. ചിദംബരം, ശക്തിസിംഗ് ഗോഹിൽ എന്നിവർ സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഗുജറാത്തിൽ 2020നെ അപേക്ഷിച്ച് മരണം ഇരട്ടിയായെന്നും ഇവ സ്വാഭാവിക മരണമെന്നു പറയാനാവില്ലെന്നും കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി. മാർച്ച് ഒന്നിനും മേയ് പത്തിനുമിടയിൽ ഗുജറാത്തിൽ 1,23,873 മരണ സർട്ടിഫിക്കറ്റുകൾ നല്കി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 58,068 മരണ സർട്ടിഫിക്കറ്റുകളാണു നല്കിയത്. 33 ജില്ലകളിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക്. എന്നാൽ മാർച്ച് ഒന്നിനും മേയ് പത്തിനും ഇടയിൽ ഗുജറാത്തിൽ 4218 മരണം മാത്രമാണുണ്ടായതെന്നാണു സർക്കാർ പറയുന്നത്. മരണസർട്ടിഫിക്കറ്റിൽ ഒരു വർഷംകൊണ്ടുണ്ടായ വർധനയും (65,805) സർക്കാരിന്റെ ഔദ്യോഗിക മരണസംഖ്യയും(4218) തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് സർക്കാർ വിശദീകരിക്കണമെന്നു ചിദംബരം ആവശ്യപ്പെട്ടു.
ഇത് സ്വാഭാവിക മരണമാണെന്നു പറയാനാകില്ല. കോവിഡ് മൂലം ഉണ്ടായതാകാമെന്നു ബലമായ സംശയമുണ്ട്. യഥാർഥ കോവിഡ് മരണക്കണക്ക് സർക്കാർ മറച്ചുവയ്ക്കുകയാണ്. ഗംഗാനദിയിൽ നൂറുകണക്കിന് അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തിയതും രണ്ടായിരത്തോളം അജ്ഞാത മൃതദേഹങ്ങൾ ഗംഗാതീരത്തു സംസ്കരിച്ചതും ഞങ്ങളുടെ സംശയം ഉറപ്പിക്കുന്നു. ചില സംസ്ഥാന സർക്കാരുകളുമായി ചേർന്നു കേന്ദ്രസർക്കാർ യഥാർഥ കോവിഡ് മരണം മറച്ചുവയ്ക്കുന്നു-ചിദംബരം പറഞ്ഞു.
ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കോവിഡ് മരണം കുറച്ചുകാണിക്കുന്നുവെന്നു കോൺഗ്രസ്
12:58 AM May 16, 2021 | Deepika.com