ന്യൂഡൽഹി: കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിൽ ഡൽഹി പോലീസ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസിനെ ചോദ്യംചെയ്ത സംഭവത്തിൽ കേന്ദ്രസർക്കാരിനെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. കൊല്ലുന്നവനേക്കാൾ വലുതാണു ജീവൻ രക്ഷിക്കുന്നവനെന്നു ട്വിറ്ററിൽ കുറിച്ച രാഹുൽ, ശ്രീനിവാസിനെ പിന്തുണയ്ക്കുന്നതായും അറിയിച്ചു. ഡൽഹി പോലീസിന്റെ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ച് കോണ്‍ഗ്രസും രംഗത്തെത്തി.
കോവിഡ് ദുരിതാശ്വാസത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള പണത്തിന്റെ സ്രോതസിനെക്കുറിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ ശ്രീനിവാസിനെ ചോദ്യംചെയ്തത്. കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകൾ അനധികൃതമായി വിതരണം ചെയ്തതാണെന്നും ശ്രീനിവാസ് അടക്കമുള്ളവർ ഉപയോഗിക്കുന്ന പണം സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നുമാണ് ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ വിശദീകരണം.
എന്നാൽ, ഇതുകൊണ്ടൊന്നും തന്റെ പ്രവർത്തനങ്ങളിൽനിന്നു പിന്മാറി ല്ലെന്നു ബി.വി. ശ്രീനിവാസ് പറഞ്ഞു.
തെറ്റായ ഒരു കാര്യവും ചെയ്തിട്ടില്ല. അതുകൊണ്ട് ഒരു പേടിയുമില്ല. എളിയ പ്രവർത്തനങ്ങൾകൊണ്ട് ഒരു ജീവൻ രക്ഷിക്കാൻ കഴിയുമെങ്കിൽ അതു തുടരുമെന്നും ശ്രീനിവാസ് പറഞ്ഞു. ജനങ്ങളെ സഹായിക്കുന്നത് ഒരു കുറ്റകൃത്യമായാണ് മോദി സർക്കാർ കാണുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുർജെവാല ആരോപിച്ചു.
ജനങ്ങൾക്ക് ഓക്സിജൻ എത്തിച്ചുകൊടുക്കുന്നതും മരണാസന്നരായവർക്ക് റെംഡെസിവിർ എത്തിച്ചുകൊടുക്കുന്നതും കുറ്റമാണോയെന്നു ചോദിച്ച സുർജെവാല, മോദിയെ സംബന്ധിച്ചിടത്തോളം ഇവയെല്ലാം കുറ്റമാണെന്നും അതുകൊണ്ടാണ് പോലീസിനെ യൂത്ത് കോണ്‍ഗ്രസ് ഓഫീസിലേക്ക് അയച്ചതെന്നും ട്വിറ്ററിലിട്ട കുറിപ്പിൽ കുറ്റപ്പെടുത്തി.
യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെ ചോദ്യംചെയ്ത സംഭവം: കേന്ദ്രത്തിനെതിരേ രാഹുൽ
01:19 AM May 15, 2021 | Deepika.com