ന്യൂഡൽഹി: ലോക്ഡൗണ്‍ മൂലം ദുരിതത്തിലായ കുടിയേറ്റ തൊഴിലാളികൾക്ക് റേഷൻ ലഭ്യമാക്കണമെന്നു സുപ്രീംകോടതി. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾക്കാണ് സുപ്രീംകോടതി നിർദേശം നൽകിയത്. ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ കുടിയേറ്റ തൊഴിലാളികൾ പലായനം തുടങ്ങിയ വിഷയത്തിലാണ് കോടതിയുടെ ഇടപെടൽ.
പൊതുവിതരണ സംവിധാനത്തിലൂടെ ആവശ്യമായ റേഷൻ ലഭ്യമാക്കാത്തതിനാലാണ് കുടിയേറ്റ തൊഴിലാളികൾ ഡൽഹി അടക്കമുള്ള കേന്ദ്ര തലസ്ഥാനമേഖലയിൽനിന്നു പലായനം ചെയ്യുന്നതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതി ഈ നിർദേശം നൽകിയത്. റേഷൻ കാർഡ് അടക്കമുള്ള വ്യക്തിഗത തിരിച്ചറിയൽ രേഖകൾ കൈവശമില്ലാത്തവർക്ക് സ്വയം സാക്ഷ്യപ്പെടുത്തിയ സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിൽ റേഷൻ നൽകുന്നതു പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.
ഇവർക്കു രണ്ടു നേരം ഭക്ഷണം ലഭിക്കുന്നത് ഉറപ്പാക്കാൻ സാമൂഹ്യ അടുക്കള സ്ഥാപിക്കണം. ആവശ്യമെങ്കിൽ സ്വദേശത്തേക്കു മടങ്ങുന്നതിന് ഇവർ ക്ക് ഗതാഗത സംവിധാനം ഏർപ്പെടുത്തണമെന്നും സംസ്ഥാന സർക്കാരുകൾക്കു നൽകിയ നിർദേശത്തിൽ പറയുന്നു.
ലോക്ഡൗൺ: കുടിയേറ്റ തൊഴിലാളികൾക്കു റേഷൻ ലഭ്യമാക്കണമെന്നു സുപ്രീംകോടതി
01:19 AM May 15, 2021 | Deepika.com