ന്യൂഡൽഹി: കേരളം, ആസാം, ബംഗാൾ, പുതുച്ചേരി സംസ്ഥാനങ്ങളിലെ കനത്ത തോൽവിക്കു ശേഷവും കോണ്‍ഗ്രസിൽ എല്ലാം പഴയപടി. “അങ്ങേയറ്റം നിരാശപ്പെടുത്തിയ, ഗൗരവമേറിയ തിരിച്ചടി”യെക്കുറിച്ചു പഠിക്കാൻ ചെറിയൊരു സമിതിയെ നിയമിക്കുമെന്നു കോണ്‍ഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ പ്രസിഡന്റ് സോണിയ ഗാന്ധി അറിയിച്ചു. ജൂണ്‍ 23ന് നടത്തുമെന്നു പ്രഖ്യാപിച്ചിരുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞടുപ്പ് കോവിഡിന്റെ പശ്ചാത്തലത്തിൽ നീട്ടിവയ്ക്കാനും വർക്കിംഗ് കമ്മിറ്റി തീരുമാനിച്ചു.
“പ്രതീക്ഷിച്ചതിലും വളരെ താഴെയുള്ള കോണ്‍ഗ്രസിന്റെ പ്രകടനത്തിന്റെ കാരണങ്ങൾ” എന്തെന്നു ചുമതലപ്പെട്ടവർ വിശദീകരിക്കണമെന്ന് ആമുഖപ്രസംഗത്തിൽ സോണിയ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിൽ സന്പൂർണ അഴിച്ചുപണി സൂചിപ്പിച്ചു കൊണ്ട്, പാർട്ടിയെ ക്രമത്തിലാക്കണം (നീഡ് ടു പുട്ട് ദ ഹൗസ് ഇൻ ഓർഡർ) എന്ന് ഓർമിപ്പിച്ചുകൊണ്ടാണ് സോണിയ പ്രസംഗം അവസാനിപ്പിച്ചത്.
കേരളത്തിലും ആസാമിലും നിലവിലുള്ള സർക്കാരുകളെ പുറത്താക്കാൻ കഴിയാതെ തോറ്റു. ബംഗാളിൽ ശൂന്യമായി. ഇതെന്തുകൊണ്ടാണെന്നു മനസിലാക്കേണ്ടതുണ്ട്. ഇവ അസുഖകരമായ പാഠങ്ങൾ നൽകും. പക്ഷേ യാഥാർഥ്യത്തെ അഭിമുഖീകരിക്കുന്നില്ലെങ്കിൽ, വസ്തുതകൾ മുഖത്തു തന്നെ കാണുന്നില്ലെങ്കിൽ, ശരിയായ പാഠങ്ങൾ പഠിക്കില്ലെന്നു സോണിയ ചൂണ്ടിക്കാട്ടി.
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കുശേഷം ആദ്യമായി ചേർന്ന പ്രവർത്തകസമിതിയാണു പതിവു രീതിയിൽ സമാപിച്ചത്. പരാജയത്തിന്റെ ഉത്തരവാദിത്വം ഹൈക്കമാൻഡും സംസ്ഥാന നേതൃത്വങ്ങളും ഏറ്റെടുക്കുമോയെന്ന ചോദ്യത്തിന്, സമിതിയുടെ റിപ്പോർട്ട് വരട്ടെയെന്ന ഒഴുക്കൻ മറുപടിയാണു സംഘടനാ ചുമതലയുള്ള എഎസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നൽകിയത്.
ജോർജ് കള്ളിവയലിൽ
കോണ്‍ഗ്രസിൽ എല്ലാം പഴയപടി
01:06 AM May 11, 2021 | Deepika.com