ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വാക്സിൻ നയത്തിൽ സുപ്രീംകോടതി ഇടപെടേണ്ട ആവശ്യമില്ലെന്നു കേന്ദ്രസർക്കാർ. സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണു കേന്ദ്രത്തിന്റെ നിലപാട്. അസാധാരണമായ പ്രതിസന്ധിയിൽ പൊതുതാത്പര്യം മുൻനിർത്തി നയങ്ങൾ രൂപീകരിക്കാൻ വിവേചനാധികാരം സർക്കാരിനാണ്. വാക്സിൻ നയം തുല്യത ഉറപ്പാക്കുന്നതാണെന്നും സംസ്ഥാനങ്ങൾക്കെല്ലാം ഒരേ വില ഉറപ്പാക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
കോവിഡ് പ്രതിസന്ധികളുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി വ്യാഴാഴ്ചത്തേക്കു മാറ്റി. ഇന്നലെ രാവിലെതന്നെ വിചാരണ ആരംഭിച്ചിരുന്നെങ്കിലും സാങ്കേതിക തടസങ്ങൾ ഉണ്ടായതു കാരണം മാറ്റിവയ്ക്കുകയായിരുന്നു.
കേന്ദ്രം വലിയ കരാർ നൽകുന്നതുകൊണ്ടാണു കുറഞ്ഞ വിലയ്ക്കു കിട്ടുന്നത്. സംസ്ഥാന ക്വോട്ടയിൽ പകുതി സ്വകാര്യകേന്ദ്രങ്ങളിൽ ലഭ്യമാക്കും. സംസ്ഥാന സർക്കാരുകൾ സൗജന്യമായി വാക്സിൻ നൽകുന്നതിനാൽ വിലയിലെ വ്യത്യാസം ജനങ്ങളിൽ ബുദ്ധിമുട്ട് സൃഷ്ടിക്കില്ലെന്നും സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാർ പറഞ്ഞു.
വാക്സിൻ ലഭ്യതയുടെ പരിമിതി, രോഗവ്യാപനത്തോത് എന്നിവ മൂലം എല്ലാവർക്കും ഒരേസമയം വാക്സിൻ ലഭ്യമാക്കാൻ കഴിയില്ല. സംസ്ഥാന സർക്കാരുകൾ, വിദഗ്ധർ, വാക്സിൻ നിർമാതാക്കൾ എന്നിവരുമായി നിരവധി തവണ ചർച്ച നടത്തിയ ശേഷമാണ് വാക്സിൻ നയം രൂപീകരിച്ചത്. പക്ഷപാതരഹിതമായി വാക്സിൻ വിതരണം ചെയ്യുന്നു എന്നുറപ്പാക്കുന്നതാണ് വാക്സിൻ നയം. ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങൾക്ക് അനുസൃതമാണു നയം.
ഈ വ്യാപ്തിയിൽ മഹാമാരി നേരിടുന്പോൾ കോടതിയുടെ ഇടപെടൽ ആവശ്യമില്ല. പൊതുതാത്പര്യം കണക്കിലെടുത്താണ് എക്സിക്യൂട്ടീവ് നയങ്ങൾ രൂപീകരിക്കുന്നത്. എക്സിക്യൂട്ടീവിന്റെ പ്രാപ്തിയിൽ വിശ്വസിക്കണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതുപണം വാക്സിൻ നിർമാതാക്കൾക്ക് അനർഹമായി ലഭിക്കുന്നില്ല എന്നുറപ്പുവരുത്തിയതായി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വാക്സിൻ വികസിപ്പിക്കുന്നതിനുള്ള സാന്പത്തിക റിസ്ക് നിർമാതാക്കൾ എടുത്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ വിലയിൽ ഇടപെടുന്നതായുള്ള സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥകൾ അവസാന മാർഗമായി മാത്രമേ ഉപയോഗിക്കേണ്ടതുള്ളൂ. വിദേശ വാക്സിനുകളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതിന് രാജ്യത്തെ വാക്സിൻ വിലയും ഘടകമാണെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വാക്സിൻ നയത്തിൽ കോടതി ഇടപെടേണ്ട: കേന്ദ്രസർക്കാർ
01:06 AM May 11, 2021 | Deepika.com