ന്യൂഡൽഹി: രാജ്യത്തു കോവിഡ് രൂക്ഷമായി പടരുന്നതിനിടെയും സമരോർജം കൈവിടാതെ ഡൽഹി അതിർത്തികളിൽ കർഷകർ. കേന്ദ്ര സർക്കാർ പാസാക്കിയ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെ ന്നാവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരം 165 ദിവസവും പിന്നിട്ട് ഡൽഹി അതിർത്തികളിൽ തുടരുകയാണ്.
ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് അടക്കം മുതിർന്ന കർഷക നേതാക്കളിൽ പലരും കോവിഡ് പ്രതിരോധ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചുകഴിഞ്ഞു. രണ്ടു ഡോസ് വാക്സിനും ലഭിച്ചവരും സമര വേദിയിലുണ്ട്. സമരം ചെയ്യുന്ന എല്ലാ കർഷകർക്കും സർക്കാർ ഇടപെട്ട് ഉടൻ വാക്സിൻ നൽകുമെന്നാണ് കരുതുന്നത്. എന്നാൽ, അതു കൊണ്ടൊന്നും തന്നെ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന ആവശ്യത്തിൽ നിന്നു കർഷകർ പിന്നോട്ടു പോകില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ വക്താവ് ധർമേന്ദ്ര മല്ലിക് പറഞ്ഞു. രോഗ പ്രതിരോധശേഷിക്കു നാട്ടു പച്ച മരുന്നുകൾക്ക് പുറമേ മൾട്ടി വിറ്റാമിൻ, സിങ്ക് ഗുളികകളും സമരമുഖത്തുള്ള കർഷകർക്കിടയിൽ വിതരണം ചെയ്യുന്നുണ്ട്. രോഗവ്യാപനം ഇത്രത്തോളം ഗുരുതരാവസ്ഥയിൽ ആണെങ്കിലും വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്ന തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിൻമാറില്ല എന്ന ഉറച്ച നിലപാടിലാണ് കർഷകർ.
ഡൽഹി അതിർത്തികളായ സിംഗു, തിക്രി, ഗാസിപ്പൂർ അതിർത്തികളിൽ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് സമരം ചെയ്യുന്നത്. ഇതിൽതന്നെ കോവിഡ് പോസിറ്റീവ് ആണെന്നു കണ്ട ത്തിയവരെയും രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചവരെയും സമരസ്ഥലത്തു നിന്നു മാറ്റിയിരുന്നു.
സിംഗു അതിർത്തിയിലെ സമരവേദിയിൽ കോവിഡ് വ്യാപന ഭീഷണിയില്ലെന്നാണ് മുതിർന്ന കർഷകൻ സുഖ്വീന്ദർ സിംഗ് പറഞ്ഞത്. കർഷകർ സ്വയം നിയന്ത്രണങ്ങൾ പാലിക്കുകയും പ്രതിരോധ മരുന്നുകൾ ഉൾപ്പടെ കരുതൽ എടുക്കുകയും ചെയ്യുന്നുണ്ട്. സിംഗു അതിർത്തിയോട് ചേർന്നുള്ള ഒരു ആശുപത്രിയിൽ വാസ്കിൻ എടുക്കാനുള്ള സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ടെ ന്ന് കർഷക നേതാവ് കുൽവന്ത് സിംഗ് വ്യക്തമാക്കി.
നേതാക്കളിൽ ചിലർക്ക് കോവിഡ് ബാധിച്ചിരുന്നു. അവരൊക്കത്തന്നെ ഏതാണ്ടു സുഖപ്പെട്ടു വരുന്നു. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ പരിശോധിക്കുന്നുണ്ട്. ആഹാരം ഉൾപ്പെടെ സമര സ്ഥലത്ത് പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് തയാറാക്കുന്നത്. താൻ പഞ്ചാബിൽനിന്ന് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചിട്ടാണു വന്നതെന്നും സമയമാകുന്പോൾ പോയി രണ്ടാമത്തെ ഡോസ് വാക്സിനും സ്വീകരിക്കുമെന്നും കുൽവന്ത് സിംഗ് പറഞ്ഞു.
എന്നാൽ, തിക്രി, ഗാസിപ്പൂർ അതിർത്തികളിൽ വാക്സിൻ സെന്ററുകൾ തയാറാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സർക്കാർ പരിഗണിച്ചിട്ടില്ലെന്ന് കർഷകർ ചൂണ്ടിക്കാട്ടി.
മഹാവ്യാധിക്കിടയിലും പ്രതിഷേധവുമായി കർഷകർ
12:40 AM May 11, 2021 | Deepika.com