ചെന്നൈ: മുൻ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ പ്രതിപക്ഷനേതാവായി അണ്ണാ ഡിഎംകെ നിയമസഭാ കക്ഷിയോഗം തെരഞ്ഞെടുത്തു. പ്രതിപക്ഷനേതൃസ്ഥാനത്തെച്ചൊല്ലി പളനിസ്വാമിയും മുൻ ഉപമുഖ്യമന്ത്രി ഒ. പനീർശെൽവവും തമ്മിൽ തർക്കമുണ്ടായിരുന്നു.
പ്രതിപക്ഷനേതാവിനെ ഐകകണ്ഠ്യേനയാണു തെരഞ്ഞടുത്തതെന്നു പളനിസ്വാമിയും പനീർശെൽവവും സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. മേയ് ഏഴിന് അണ്ണാ ഡിഎംകെ എംഎൽഎമാർ യോഗം ചേർന്നെങ്കിലും സമവായത്തിലെത്താനായില്ല. ഇതിനിടെ മുൻ സ്പീക്കർ പി. ധനപാലിനെ പ്രതിപക്ഷനേതാവാക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
പളനിസ്വാമിയെയും പനീർശെൽവത്തെയും അനുകൂലിച്ച് വിവിധയിടങ്ങളിൽ പോസ്റ്ററുകൾ ഉയർന്നിരുന്നു. 234 അംഗ സഭയിൽ അണ്ണാ ഡിഎംകെയ്ക്ക് 66 അംഗങ്ങളാണുള്ളത്. പടിഞ്ഞാറൻ തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയ്ക്കു സ്വാധീനം നിലനിർത്താനായതാണ് പളനിസ്വാമിക്കു ഗുണകരമായത്.
തമിഴ്നാട്ടിൽ പളനിസ്വാമി
12:40 AM May 11, 2021 | Deepika.com