ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 25 സംസ്ഥാനങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കേന്ദ്രസർക്കാർ 8923 കോടി രൂപ അനുവദിച്ചു.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾക്ക് ഗ്രാന്റായാണ് തുക അനുവദിച്ചത്. കേരളത്തിനു 240.6 കോടി രൂപ ലഭിക്കും. കോവിഡ് വ്യാപനം രൂക്ഷമായുള്ള സംസ്ഥാനങ്ങൾക്കാണ് 15-ാം ധനകാര്യ കമ്മീഷന്റെ ശിപാർശ പ്രകാരം ഗ്രാന്റ് അനുവദിച്ചത്. ഉത്തർപ്രദേശിനു 1441.6 കോടി രൂപയും മഹാരാഷ്ട്രയ്ക്കു 861.4 കോടിയും പശ്ചിമ ബംഗാളിനു 652.2 കോടിയും മധ്യപ്രദേശിനു 588.8 കോടിയും അനുവദിച്ചിട്ടുണ്ട്. അടുത്ത മാസത്തോടെ ഈ തുക സംസ്ഥാനങ്ങൾക്കു ലഭ്യമാകുമെന്നു കേന്ദ്ര ധനമന്ത്രാലയത്തിന്റെ എക്സപെൻഡിച്ചർ വിഭാഗം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പ്രാദേശിക ആവശ്യങ്ങൾ നേരിടുന്നതിനുള്ള 2021-22 വർഷത്തെ അൺടൈഡ് ഗ്രാന്റിന്റെ ആദ്യഗഡുവാണ് ശനിയാഴ്ച അനുവദിച്ചത്. കോവിഡ്-19 മഹാമാരിയെ നേരിടുന്നതിന് ആവശ്യമായ വിവിധ പ്രതിരോധ നടപടികൾക്കും സമാശ്വാസ നടപടികൾക്കുമായി തദ്ദേശ സ്ഥാപനങ്ങൾക്ക് ഈ സഹായധനം വിനിയോഗിക്കാം.
പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശിപാർശകൾ പ്രകാരം, അൺടൈഡ് ഗ്രാന്റിന്റെ ആദ്യ ഗഡു 2021 ജൂണിലാണ് സംസ്ഥാനങ്ങൾക്ക് നല്കേണ്ടിയിരുന്നത്. എന്നാൽ, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് നിശ്ചിത സമയത്തിന് മുമ്പുതന്നെ സഹായധനം അനുവദിക്കാൻ ധനമന്ത്രാലയം തീരുമാനിച്ചത്.
തദ്ദേശസ്ഥാപനങ്ങൾക്ക് കേന്ദ്രത്തിന്റെ കോവിഡ് ഗ്രാന്റ് 8923 കോടി
12:44 AM May 10, 2021 | Deepika.com