ചെന്നൈ: തമിഴ്നാട്ടിൽ പത്തുവർഷത്തെ അണ്ണാ ഡിഎംകെ ഭരണത്തിൽ അഞ്ചു ലക്ഷം കോടി രൂപയുടെ കടബാധ്യതയിൽ മുങ്ങിയ തമിഴ്നാടിനെ പിടിച്ചുയർത്താൻ ധനമന്ത്രിയായി പളനിവേൽ ത്യാഗരാജൻ(55). ഉന്നത വിദ്യാഭ്യാസ യോഗ്യതയും രാഷ്ട്രീയ പാരന്പര്യവുമുള്ള ആളെയാണ് സ്റ്റാലിൻ ധനവകുപ്പ് ഏൽപ്പിച്ചിരിക്കുന്നത്. ട്രിച്ചി എൻഐടിയിൽ എൻജിനിയിറിംഗ് പഠനം പൂർത്തിയാക്കിയ ത്യാഗരാജൻ അമേരിക്കയിലാണ് ഉപരിപഠനം നടത്തിയത്. സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിലും മാസച്യുസെറ്റ്സ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലുമായിരുന്നു ഉപരിപഠനം.
1987ൽ ഇന്ത്യ വിട്ട ത്യാഗരാജൻ ജന്മനാട്ടിൽ മടങ്ങിയെത്തിയത് 20 വർഷത്തിനുശേഷമാണ്. സഹപാഠിയായിരുന്ന അമേരിക്കക്കാരി മാർഗരറ്റിനെയാണു വിവാഹം കഴിച്ചത്. 2011 മുതൽ നാലു വർഷം സിംഗപ്പൂരിൽ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിൽ മാനേജിംഗ് ഡയറക്ടറായി.
രാഷ്ട്രീയപാരന്പര്യമുള്ള കുടുംബത്തിലെ പിൻമുറക്കാരനാണ് ത്യാഗരാജൻ. 1936ൽ മദ്രാസ് പ്രസിഡൻസിയുടെ മുഖ്യമന്ത്രിയായിരുന്നു ത്യാഗരാജന്റെ മുത്തച്ഛൻ പൊന്നന്പല ത്യാഗരാജൻ.
1950കളുടെ തുടക്കത്തിൽ തീപിടിത്തത്തിൽ കത്തിനശിച്ച ശബരിമല ക്ഷേത്രം പുനരുദ്ധരിക്കുന്നതിൽ പങ്കുവഹിച്ച ആളാണ് പൊന്നന്പല ത്യാഗരാജൻ. പളനിവേൽ ത്യാഗരാജന്റെ അച്ഛൻ പി.ടി.ആർ. പളനിവേൽ ഡിഎംകെ നേതാവും മന്ത്രിയുമായിരുന്നു. സ്പീക്കറായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പിതാവിന്റെ മരണശേഷം തെരഞ്ഞടുപ്പിൽ മത്സരിക്കാൻ കരുണാനിധി ആവശ്യപ്പെട്ടെങ്കിലും ഭാര്യ മാർഗരറ്റ് ഗർഭിണി ആയിരുന്നതിനാൽ നിരസിച്ചു.
2016ൽ മധുര സെൻട്രലിലാണ് ത്യാഗരാജൻ ആദ്യമായി മത്സരിച്ചു ജയിച്ചത്. 5762 വോട്ടായിരുന്നു ഭൂരിപക്ഷം. ഇത്തവണ മധുര സെൻട്രലിൽ 34,176 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണു വിജയിച്ചത്.
തമിഴ്നാടിന്റെ ഖജനാവ് ഭദ്രമാക്കാൻ ത്യാഗരാജൻ
12:44 AM May 10, 2021 | Deepika.com