ന്യൂഡൽഹി: കോവിഡ് ചികിത്സയ്ക്കായി രാജ്യത്തെ സാധാരണക്കാരായ ആളുകൾ ഭൂമിയും ആഭരണങ്ങളുമെല്ലാം വിൽക്കാൻ നിർബന്ധിതരായിരിക്കുകയാണെന്ന് കോണ്ഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലാണ് ഖാർഗെ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കോവിഡ് പ്രതിരോധത്തിനായി സ്വീകരിക്കേണ്ട ആറു നിർദേശങ്ങളും ഖാർഗെ കത്തിൽ ഉൾപ്പെടുത്തി.
കോവിഡ് പ്രതിരോധത്തിനു കൂട്ടായതും ഐക്യത്തോടെയുമുള്ള സമീപനമാണ് ഉണ്ടാകേണ്ട ത്. കേന്ദ്രസർക്കാർ അതിന്റെ ചുമതലകളിൽ നിന്നു വിട്ടുനിൽക്കുന്ന സാഹചര്യം ഒഴിവാക്കണം. ഇല്ലെങ്കിൽ രാജ്യത്തെ സമൂഹവും പൗരന്മാരും അസാധാരണ സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. ഈ സാഹചര്യത്തിൽ കോവിഡ് പ്രതിരോധത്തിനു സമഗ്ര പദ്ധതി തയാറാക്കുന്നതിനായി സർവകക്ഷി യോഗം വിളിച്ചുചേർക്കണം.
എല്ലാ ഇന്ത്യക്കാർക്കും വാക്സിൻ ലഭിച്ചെന്ന് ഉറപ്പാക്കുകയും കോവിഡ് പ്രതിരോധത്തിനായി മാറ്റിവച്ച 35,000 കോടി എങ്ങനെ ഉപയോഗിച്ചെന്നു വിശദമാക്കുകയും വേണം.
വാക്സിൻ ഉത്പാദനം വർധിപ്പിക്കുന്നതിനായി നിർബന്ധിത ലൈസൻസ് നൽകുന്നത് വർധിപ്പിക്കണം. മെഡിക്കൽ ഉപകരണങ്ങൾക്കും വാക്സിനുമുള്ള നികുതി ഒഴിവാക്കണം. തൊഴിലില്ലാത്ത കുടിയേറ്റക്കാരെ സഹായിക്കുന്നതിനായി ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ കീഴിൽ പ്രവൃത്തി ദിനങ്ങളും ശന്പളവും വർധിപ്പിക്കണമെന്നും മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു.
കോവിഡ് പ്രതിരോധത്തിനായി നിർദേശങ്ങളും നടപടികളും ഉൾപ്പെടുത്തി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും മറ്റ് കോണ്ഗ്രസ് നേതാക്കളും നിരവധി കത്തുകൾ അയച്ചെങ്കിലും ഇതുവരെ ഇക്കാര്യങ്ങൾ പരിഗണിക്കുന്നതു സംബന്ധിച്ച് പ്രതികരിക്കാൻ സർക്കാർ തയാറായിട്ടില്ല.
ചികിത്സയ്ക്കായി ജനങ്ങൾ ഭൂമി വിൽക്കേണ്ട ഗതികേടിലെന്നു ഖാർഗെ
12:44 AM May 10, 2021 | Deepika.com