ഛത്തർപുർ: മധ്യപ്രദേശിൽ അറുപത്തിമൂന്നുകാരിയായ കോളജ് പ്രഫസർ ഭർത്താവിനെ വൈദ്യുതാഘാതമേൽപ്പിച്ചു കൊലപ്പെടുത്തി. ഛത്തർപുർ നഗരത്തിലാണു സംഭവം. അറിയപ്പെടുന്ന ഡോക്ടറാണു കൊല്ലപ്പെട്ടത്. ഏപ്രിൽ 29നായിരുന്നു സംഭവം. ശനിയാഴ്ച പ്രഫസറെ പോലീസ് അറസ്റ്റ് ചെയ്തു. ഗവ. മഹാരാജാ പോസ്റ്റ് ഗ്രാജ്വേറ്റ് കോളജ് പ്രഫസറാണ് പ്രതി.
ഭർത്താവിന്റെ സ്വഭാവത്തിലുള്ള സംശയമാണു കൊലപാതകത്തിലേക്കു നയിച്ചത്. ഇതിന്റെ പേരിൽ ഇവർ നിരന്തരം വഴക്കടിക്കാറുണ്ടായിരുന്നു. ഏപ്രിൽ 29നു ഭർത്താവിന്റെ ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി നല്കിയശേഷം വൈദ്യുതാഘാതമേൽപ്പിക്കുകയായിരുന്നു.
ഭർത്താവിനു ദീർഘകാലമായി സുഖമില്ലായിരുന്നുവെന്നും ഏപ്രിൽ 29 രാത്രി മരിച്ചുവെന്നു കാണിച്ച് മേയ് ഒന്നിന് പ്രഫസർ പോലീസിൽ പരാതി നല്കി. മരണം സംഭവിച്ച് രണ്ടു ദിവസത്തിനുശേഷം തങ്ങളെ സമീപിച്ചതിൽ പോലീസിനു സംശയമുണ്ടായിരുന്നു. തുടർന്ന് പോലീസ് നടത്തിയ നിരന്തര ചോദ്യംചെയ്യലിനൊടുവിൽ പ്രഫസർ കുറ്റം സമ്മതിക്കുകയായിരുന്നു.
വീട്ടിലെ ബാത്റൂമിൽ ഭാര്യ പൂട്ടിയിട്ടെന്നു മുന്പ് ഡോക്ടർ പരാതി നല്കിയിരുന്നതായി പോലീസ് അറിയിച്ചു. ദന്പതികൾക്ക് മാനസികാസ്വാസ്ഥ്യമുള്ള ഒരു മകനുണ്ട്.
അറുപത്തിമൂന്നുകാരിയായ പ്രഫസർ ഭർത്താവിനെ വൈദ്യുതാഘാതമേൽപ്പിച്ചു കൊലപ്പെടുത്തി
12:43 AM May 10, 2021 | Deepika.com