മുംബൈ: കോവിഡ് പ്രതിസന്ധിയിൽ പകച്ചുനിൽക്കുന്ന മോദി സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി ശിവസേന. കോവിഡിനെ ചെറുക്കാൻ അയൽപക്കത്തെ ചെറുരാജ്യങ്ങൾ പോലും സഹായമെത്തിക്കുന്പോൾ ഡൽഹിയിലെ ശതകോടികളുടെ സെൻട്രൽ വിസ്ത പദ്ധതി ഉപേക്ഷിക്കാൻ കേന്ദ്രസർക്കാർ തയാറാകാത്തത് വിരോധാഭാസമാണെന്ന് മുഖപത്രമായ സാംനയിലെ മുഖപ്രസംഗത്തിൽ ശിവസേന വിമർശിച്ചു.
കഴിഞ്ഞ 70 വർഷത്തിനിടെ കോൺഗ്രസ് സർക്കാരുകൾ കൈക്കൊണ്ട നയങ്ങളുടെ ഭാഗമായി രൂപംകൊണ്ട സംവിധാനമാണ് ഇപ്പോഴത്തെ പ്രതിസന്ധിഘട്ടത്തിലും മുന്നോട്ടുപോകാൻ രാജ്യത്തിനു ശക്തിയേകുന്നതെന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടി. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, ലാൽ ബഹാദുർ ശാസ്ത്രി, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, പി.വി. നരസിംഹറാവു, മൻമോഹൻ സിംഗ് എന്നിവർ പ്രധാനമന്ത്രിമാരായിരിക്കെ നടപ്പാക്കിയ വികസനങ്ങളും പദ്ധതികളും നയങ്ങളും വഴി സംജാതമായ സംവിധാനമാണ് ഈ പ്രതിസന്ധിഘട്ടത്തിലും മുന്നേറാൻ രാജ്യത്തെ പ്രാപ്തമാക്കുന്നത്. മുന്പ് പാക്കിസ്ഥാൻ, റുവാണ്ട, കോംഗോ തുടങ്ങിയ രാജ്യങ്ങൾക്ക് മറ്റു രാജ്യങ്ങളിൽനിന്നു സഹായം ലഭിച്ചിരുന്നു. അതേ അവസ്ഥയാണ് ഇപ്പോൾ ഇന്ത്യയിലുമുള്ളത്. ഇന്നത്തെ ഭരണാധികാരികളുടെ തെറ്റായ നയങ്ങൾമൂലം നാം ഏറെ പിന്നിലേക്കു പോയിരിക്കുന്നു. ഇന്ത്യയിലെ കോവിഡ് വ്യാപനം ലോകത്തിനു ഭീഷണിയാണെന്ന് യൂനിസെഫ് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
കോവിഡിനെ ചെറുക്കാൻ ഇന്ത്യക്കു പരമാവധി സഹായമെത്തിക്കണമെന്നും സംഘടന ലോകരാജ്യങ്ങളോട് അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്. ബംഗ്ലാദേശ് ഇന്ത്യക്കു മരുന്നും ഭൂട്ടാൻ മെഡിക്കൽ ഓക്സിജനും എത്തിച്ചിട്ടുണ്ട്. നേപ്പാൾ, മ്യാൻമർ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളും ‘ആത്മനിർഭർ’ ഇന്ത്യക്കു സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുഖപ്രസംഗം കളിയാക്കുന്നു.
ദരിദ്രരാജ്യങ്ങൾ പോലും ഇന്ത്യക്കു സഹായവുമായി എത്തുന്പോൾ 20,000 കോടി രൂപ ചെലവിട്ടു നിർമിക്കുന്ന സെൻട്രൽ വിസ്ത പദ്ധതി ഉപേക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറല്ല. ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് സഹായം വാങ്ങുന്നതിൽ ആർക്കും ഖേദമില്ലെന്നത് അദ്ഭുതപ്പെടുത്തുന്നു.
കോവിഡിന്റെ രണ്ടാം തരംഗത്തേക്കാൾ രൂക്ഷമായിരിക്കും മൂന്നാം തരംഗമെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകുന്പോഴും പശ്ചിമബംഗാളിൽ മമതയെ നേരിടാനാണ് കേന്ദ്രസർക്കാർ ഇപ്പോഴും സമയം ചെലവഴിക്കുന്നത്. ഉത്തരവാദിത്വവും ദേശീയബോധവുമുള്ള ഒരു സർക്കാർ രാഷ്ട്രീയതാത്പര്യങ്ങളെല്ലാം മാറ്റിവച്ച് ഈ മഹാമാരിയെ ചെറുക്കാനായി എല്ലാ പ്രമുഖ പാർട്ടികളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി ദേശീയ പാനൽ രൂപീകരിക്കുകയും നടപടികൾ ആവിഷ്കരിക്കുകയുമാണ് ചെയ്യേണ്ടത്.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ചുമതല നിതിൻ ഗഡ്കരിക്ക് നൽകണമെന്ന ബിജെപി എംപി സുബ്രഹ്മണ്യം സ്വാമിയുടെ ആവശ്യം നിലവിലെ ആരോഗ്യമന്ത്രാലയത്തിന്റെ പരാജയമാണ് ചൂണ്ടിക്കാട്ടുന്നത്. ഈ മഹാമാരിയെ അതിജീവിക്കണമെങ്കിൽ പ്രധാനമന്ത്രി രാഷ്ട്രീയ ചിന്തകളെല്ലാം വെടിഞ്ഞ് കഠിനാധ്വാനം ചെയ്യണമെന്നും സാംന ഓർമിപ്പിക്കുന്നു.
കോവിഡ് പ്രതിസന്ധി: കേന്ദ്രസർക്കാരിനെതിരേ രൂക്ഷവിമർശനവുമായി ശിവസേനാ മുഖപത്രം
12:27 AM May 09, 2021 | Deepika.com