ന്യൂഡൽഹി: യുകെയിലേക്കു കയറ്റി അയയ്ക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ട് നീക്കിവച്ചിരുന്ന 50 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ ഇന്ത്യയിലെ 18-44 പ്രായക്കാരുടെ വാക്സിനേഷന് ഉപയോഗിക്കും. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണു വാക്സിൻ ഉപയോഗിക്കുക. ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്കു വാക്സിൻ നല്കാൻ ഈയിടെ സിറം ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്ര സർക്കാരിന്റെ അനുമതി തേടിയിരുന്നു.
50 ലക്ഷം ഡോസ് വാക്സിൻ യുകെയിലേക്ക് അയയ്ക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ട് മാർച്ച് 23നു കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി തേടിയിരുന്നു. അസ്ട്രസെനെക്കയുമായി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉണ്ടാക്കിയ കരാർപ്രകാരമാണിത്. അതേസമയം, വാക്സിൻ കയറ്റി അയയ്ക്കുന്നത് ഇന്ത്യയിലെ വാക്സിനേഷൻ പദ്ധതിയെ ബാധിക്കില്ലെന്നു സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉറപ്പു നല്കിയിരുന്നു.
വാക്സിൻ ലഭിക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടാൻ ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്കു നിർദേശം നല്കി. ഏതാനും സംസ്ഥാനങ്ങൾക്ക് 3,50,000 ഡോസും മറ്റുള്ളവയ്ക്ക് 1,00,000 ഡോസ്, 50,000 ഡോസ് എന്ന കണക്കിലും വാക്സിൻ ലഭിക്കും.
കോവിഡ്-19 വാക്സിൻ അസ്ട്രസെനെക്ക എന്ന പേരിലാണ് വാക്സിൻ അറിയപ്പെടുന്നത്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും സ്വീഡിഷ്-ബ്രിട്ടീഷ് കന്പനിയായ അസ്ട്രസെനെക്കയും ചേർന്നു വികസിപ്പിച്ച വാക്സിൻ നിർമിക്കുന്നത് ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളിലൊരാളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ്.
യുകെയിലേക്ക് അയയ്ക്കാനിരുന്ന 50 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ ഇന്ത്യയിൽ ഉപയോഗിക്കും
01:48 AM May 08, 2021 | Deepika.com