ന്യൂഡൽഹി: ഡൽഹിയിലും കർണാടകയിലും കൂടുതൽ ഓക്സിജൻ അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവുകൾ ശരിവച്ചു സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവുകൾക്കെതിരേ കേന്ദ്രസർക്കാർ നൽകിയ ഹർജികളിൽ ഇടപെടില്ലെന്നു വ്യക്തമാക്കിയ കോടതി, ദുർഘട സന്ധിയിൽ ജനങ്ങളെ കൈവിടാനാവില്ലെന്നും നിരീക്ഷിച്ചു.
ഡൽഹിയിൽ പ്രതിദിനം 700 മെട്രിക് ടണ്‍ ഓക്സിജൻ നൽകണമെന്നു ഡൽഹി ഹൈക്കോടതിയും കർണാടകയ്ക്കുള്ള ഓക്സിജൻ വിഹിതം 965 മെട്രിക് ടണ്ണിൽ നിന്നു 12,00 മെട്രിക് ടണ്ണാക്കി ഉയർത്തണമെന്നു കർണാടക ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.
ഇത്തരത്തിൽ ഓരോ ഹൈക്കോടതികളും ഉത്തരവിടാൻ തുടങ്ങിയാൽ ഓക്സിജൻ വിതരണം താളം തെറ്റുമെന്നായിരുന്നു സുപ്രീംകോടതിയെ സമീപിച്ച കേന്ദ്ര സർക്കാരിന്റെ വാദം.
എന്നാൽ, എല്ലാ വശങ്ങളും പരിശോധിച്ചാണു ഹൈക്കോടതി ഉത്തരവിട്ടതെന്നു ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. അതുകൊണ്ട് ഹൈക്കോടതി ഉത്തരവുകളിൽ ഇടപെടുന്നില്ല. സംസ്ഥാനത്തിന്റെ ന്യയമായ ആവശ്യങ്ങളെ കേന്ദ്രത്തിനു നിഷേധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം, ഡൽഹിക്ക് പ്രതിദിനം 700 മെട്രിക് ടണ്‍ ഓക്സിജൻ നൽകണമെന്ന ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസർക്കാരിനോടു നിർദേശിച്ചു. ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിൽ ഹൈക്കോടതി സ്വീകരിച്ച കോടതിയലക്ഷ്യ നടപടികൾ തുടരുമെന്നു കഴിഞ്ഞ ദിവസം സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഡൽഹിയിൽ പ്രതിദിനം 700 മെട്രിക് ടണ്‍ ഓക്സിജൻ നൽകണമെന്ന ഉത്തരവ് പാലിക്കാത്തതിനെത്തുടർന്ന് ഡൽഹി ഹൈക്കോടതി കേന്ദ്രസർക്കാരിനു കോടതിയലക്ഷ്യത്തിനു നോട്ടീസയച്ചിരുന്നെങ്കിലും സുപ്രീംകോടതി അത് സ്റ്റേ ചെയ്യുകയായിരുന്നു.
കൂടുതൽ ഓക്സിജൻ അനുവദിക്കണമെന്നു സുപ്രീംകോടതിയും
01:48 AM May 08, 2021 | Deepika.com