ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ കേന്ദ്രസർക്കാർ കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് സുപ്രീംകോടതി. വൈറസ് വ്യാപനത്തിന്റെ മൂന്നാം തരംഗം കുട്ടികളെയും ബാധിക്കുമെന്നാണ് വിദഗ്ധരുടെ നിഗമനം. അതിനാൽ ചെറിയ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വാക്സിൻ നൽകാനുള്ള തയാറെടുപ്പുകൾ ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഐസിയു, ഓക്സിജൻ ക്രമീകരണങ്ങൾ വർധിപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
ഡൽഹിയിലെ ആശുപത്രികൾക്കുള്ള ഓക്സിജൻ വിതരണം സംബന്ധിച്ച ഹർജികളിൽ വാദം കേൾക്കവേയാണ് സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ. മൂന്നാം തരംഗത്തിൽ കോവിഡ് കുട്ടികളെ സാരമായി ബാധിക്കുമെന്നത് ഗൗരവമേറിയ വിഷയമാണ്. കുട്ടികളെ കൂടുതലായി ബാധിച്ചാൽ അവർക്കൊപ്പം മാതാപിതാക്കളെയും ആശുപത്രിയിലേക്കു മാറ്റേണ്ടിവരും. അതിനാൽ കുട്ടികൾക്കുള്ള വാക്സിനേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. വാക്സിനേഷൻ ശാസ്ത്രീയമായി ആസൂത്രണം ചെയ്ത് ക്രമീകരണം ഒരുക്കണമെന്നും കോടതി നിർദേശിച്ചു.
അതേസമയം, ഡൽഹിയിൽ ഓക്സിജൻ വിതരണത്തിനായി കേന്ദ്രം തയാറാക്കിയ പദ്ധതി അപര്യാപ്തമാണെന്നും കോടതി വ്യക്തമാക്കി. ഡൽഹിക്ക് പ്രതിദിനം 700 മെട്രിക് ടണ്‍ ഓക്സിജൻ നൽകിയേ മതിയാകൂ. ഇല്ലെങ്കിൽ കോടതിയലക്ഷ്യ നടപടികൾ തുടരേണ്ടി വരുമെന്നും ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകി.
ഡൽഹിയിൽ കൂടുതൽ ഓക്സിജൻ അനുവദിച്ചിട്ടുണ്ടെന്ന കേന്ദ്ര സർക്കാരിന്റെ വാദത്തെയും കോടതി വിമർശിച്ചു. ഓക്സിജൻ അനുവദിക്കുന്നതിൽ മാത്രം ഒതുങ്ങുന്ന വിഷയമല്ലിത്. ആശുപത്രികളിൽ സ്റ്റോക്കുണ്ടെന്ന് ഉറപ്പാക്കുകയാണ് വേണ്ടത്. സംസ്ഥാനങ്ങളിൽ എങ്ങനെ ഓക്സിജൻ എത്തിക്കുമെന്ന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
മൂന്നാം തരംഗം നേരിടാൻ പദ്ധതികൾ വേണമെന്ന് സുപ്രീംകോടതി
12:50 AM May 07, 2021 | Deepika.com