ന്യൂഡൽഹി: കോടതി പരാമർശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ പെടുമെന്നു സുപ്രീം കോടതി. കോടതി നടത്തുന്ന പരാമർശങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഹർജി തള്ളിക്കൊണ്ടാണു പരമോന്നത കോടതിയുടെ നിരീക്ഷണം. മാധ്യമങ്ങൾക്കെതിരേ പരാതി പറയുന്നതിനപ്പുറം മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കാൻ ഭരണഘടനാ സ്ഥാപനങ്ങൾക്ക് സാധിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
കോവിഡ് വ്യാപന കാലത്ത് തെരഞ്ഞെടുപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ റിപ്പോർട്ട് ചെയ്തതിനെതിരേയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ സമീപിച്ചത്. കോവിഡ് മരണങ്ങൾ വർധിച്ചതിന്റെ ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്നും കമ്മീഷനെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും ഹൈക്കോടതി പരാമർശം നടത്തിയിരുന്നു.
എന്നാൽ, കമ്മീഷനെതിരേയുള്ള പരാമർശങ്ങൾ നീക്കണമെന്ന ആവശ്യം പോലും അംഗീകരിക്കാൻ ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തയാറായില്ല. കോടതികളുടെ പ്രവർത്തനം ജനങ്ങളുടെ അവകാശവുമായി നേരിട്ട് ബന്ധപ്പെടുന്നതാണ്, അതുകൊണ്ടു തന്നെ കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കാൻ കഴിയില്ല- കോടതി വ്യക്തമാക്കി.
മദ്രാസ് ഹൈക്കോടതിയുടെ പരാമർശങ്ങൾ രൂക്ഷവും അനവസരത്തിലുള്ളതുമാണ്. എടുത്തുചാടിയുള്ള പരാമർശങ്ങൾ പാടില്ലായിരുന്നു. ഉയർന്ന കോടതികളിലെ ജഡ്ജിമാർ സംയമനം പാലിക്കേണ്ടതുണ്ട്. എന്നാൽ, ഈ പരാമർശങ്ങളൊന്നും അന്തിമ ഉത്തരവിന്റെ ഭാഗമായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കോടതി റിപ്പോർട്ടിംഗും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ: സുപ്രീംകോടതി
12:50 AM May 07, 2021 | Deepika.com