കോൽക്കത്ത: മമത ബാനർജിയെ അധികാരത്തിൽനിന്നു പുറത്താക്കാനായില്ലെങ്കിലും വടക്കൻ ബംഗാളിൽ കരുത്തു തെളിയിച്ച് ബിജെപി. കുച്ച്ബെഹാർ, അലിപുർദാർ, ജൽപായ്ഗുഡി, ഡാർജിലിംഗ്, ഉത്തർ ദിനാജ്പുർ, ദക്ഷിൺ ദിനാജ്പുർ എന്നീ ആറു ജില്ലകളിലെ 42 നിയമസഭാ മണ്ഡലങ്ങളിൽ 25 എണ്ണം ബിജെപി വിജയിച്ചു. എന്നാൽ, 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ വടക്കൻ ബംഗാളിൽ ബിജെപി നേടിയ ഉജ്വല വിജയവുമായി താരതമ്യം ചെയ്യുന്പോൾ ഇത്തവണ നേടിയതിനു പകിട്ട് കുറവാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ എട്ടിൽ ഏഴു സീറ്റും ബിജെപിക്കായിരുന്നു. അന്ന് 31 മണ്ഡലങ്ങളിൽ ബിജെപി മുന്നിലായിരുന്നു.
വോട്ടെടുപ്പിനിടെ സിഐഎസ്എഫിന്റെ വെടിയേറ്റ് നാലു പേർ കൊല്ലപ്പെട്ട കുച്ച്ബെഹാർ ജില്ലയിൽ ഒന്‍പതിൽ ഏഴു സീറ്റ് ബിജെപി നേടി. ജൽപായ്ഗുഡിയിൽ ഏഴിൽ നാലും ഡാർജിലിംഗിൽ ആറിൽ അഞ്ചും സീറ്റ് നേടിയ ബിജെപി അലിപുർദാറിലെ അഞ്ചു സീറ്റും വിജയിച്ചു.
അതേസമയം, ഉത്തർ ദിനാജ്പുരിലെ ഒന്‍പത് സീറ്റുകളിൽ ഒരെണ്ണവും ദക്ഷിൺ ദിനാജ്പുരിലെ ആറു സീറ്റുകളിൽ മൂന്നെണ്ണവുമാണ് ബിജെപിക്കു നേടാനായത്. വടക്കൻ ബംഗാളിലെ ആദിവാസി മേഖലകളിൽ ആർഎസ്എസ് നടത്തിയ പ്രവർത്തനമാണു ബിജെപിക്കു നേട്ടമുണ്ടാക്കിയത്.
സിഐഎസ്എഫ് വെടിവയ്പിൽ നാലു പേർ കൊല്ലപ്പെട്ട സിതൽകുച്ചിയിൽ ബിജെപി സ്ഥാനാർഥി ബാരെൻ ചന്ദ്ര ബർമൻ 17,000 വോട്ടിനു തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പാർഥ പ്രതിം റേയെ പരാജയപ്പെടുത്തി. തൃണമൂൽ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്നു സിതൽകുച്ചി.
മമതയെ വീഴ്ത്താനായില്ലെങ്കിലും വടക്കൻ ബംഗാളിൽ കരുത്തു തെളിയിച്ച് ബിജെപി
12:46 AM May 06, 2021 | Deepika.com