കോൽക്കത്ത: പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനു പിന്നാലെയുണ്ടായ അക്രമങ്ങളിൽ എട്ടുപേർ കൊല്ലപ്പെട്ടു. മുഖ്യമന്ത്രി മമത ബാനർജി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി. മമതയുടെ കാളിഘട്ടിലെ വസതിയിൽ ചേർന്ന യോഗത്തിൽ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായ, ആഭ്യന്തര സെക്രട്ടറി എച്ച്.കെ. ദ്വിവേദി, ഡിജിപി പി. നിരഞ്ജൻ, കോൽക്കത്ത പോലീസ് കമ്മീഷണർ സുമൻ മിത്ര എന്നിവർ പങ്കെടുത്തു.
നന്ദിഗ്രാമിലെയും അസൻസോളിലെയും ബിജെപി ഓഫീസുകളും കോൽക്കത്തയിലെ എബിവിപി ഓഫീസും ആക്രമിക്കപ്പെട്ടുവെന്നും നന്ദിഗ്രാമിൽ സുവേന്ദു അധികാരിയുടെ കാറിനുനേർക്ക് ആക്രമണമുണ്ടായെന്നും ബിജെപി ആരോപിച്ചു. കൊല്ലപ്പെട്ട ആറു പേർ ബിജെപി പ്രവർത്തകരാണെന്ന് പാർട്ടി നേതൃത്വം അവകാശപ്പെട്ടു. അതേസമയം, ബിജെപി പ്രവർത്തകരാണ് അക്രമം അഴിച്ചുവിട്ടതെന്നു തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ഇതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാൾ ഗവർണർ ജഗദീപ് ധൻകറിനെ വിളിച്ച് ആശങ്ക അറിയിച്ചു. തെരഞ്ഞെടുപ്പിനുശേഷം ബംഗാളിലെ ക്രമസമാധാന നില തകരാറിലാണെന്നു മോദി പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദേശപ്രകാരം നന്ദിഗ്രാമിലെ റിട്ടേണിംഗ് ഓഫീസർക്കു സുരക്ഷ നല്കിയതായി പശ്ചിമബംഗാൾ സർക്കാർ അറിയിച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികൾ വിശദീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു ചീഫ് സെക്രട്ടറിയും തെരഞ്ഞെടുപ്പു കമ്മീഷനു ചീഫ് ഇലക്ടറൽ ഓഫീസറും ഇന്നലെ റിപ്പോർട്ട് നല്കി.
ഇതിനിടെ, രണ്ടു ദിവസത്തെ സന്ദർശനത്തിനു ബിജെപി അഖിലേന്ത്യാ അധ്യക്ഷൻ ജെ.പി. നഡ്ഡ ഇന്നലെ കോൽക്കത്തയിലെത്തി. രാജ്യത്ത് ആദ്യമായാണ് തെരഞ്ഞെടുപ്പിനുശേഷം ഒരു സംസ്ഥാനത്തു സർക്കാർ സ്പോ ൺസർ ചെയ്യുന്ന കലാപമുണ്ടാകുന്നതെന്ന് നഡ്ഡ ആരോപിച്ചു.
ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു. കമ്മീഷൻ അധ്യക്ഷ രേഖ ശർമയുടെ നേതൃത്വത്തിലുള്ള സംഘം അടുത്തദിവസം ബംഗാളിലെത്തും.ബംഗാളിൽ എട്ടു ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിനൊടുവിൽ തൃണമൂൽ കോണ്ഗ്രസ് 213 സീറ്റ് നേടി വൻ വിജയം കാഴ്ചവച്ചതിനു പിന്നാലെയായിരുന്നു സംസ്ഥാനത്ത് അങ്ങിങ്ങായി അക്രമസംഭവങ്ങൾ അരങ്ങേറിയത്. ബിജെപിക്ക് 77 സീറ്റാണു ലഭിച്ചത്.
ബംഗാളിൽ അക്രമം; എട്ടുപേർ കൊല്ലപ്പെട്ടു, റിട്ടേണിംഗ് ഓഫീസർക്കു സുരക്ഷയൊരുക്കി
12:06 AM May 05, 2021 | Deepika.com