ന്യൂഡൽഹി: മെഡിക്കൽ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള നീറ്റ് പിജി പ്രവേശനപരീക്ഷ നാലുമാസത്തേക്ക് മാറ്റി. കോവിഡ് സാഹചര്യം രൂക്ഷമായ പശ്ചാത്തലത്തിൽ ചികിത്സാരംഗത്ത് കൂടുതൽ ആരോഗ്യപ്രവർത്തകരുടെ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇവരുടെ സേവനം സംസ്ഥാന സർക്കാരുകൾക്ക് ഉപയോഗപ്പെടുത്താം.
ഓഗസ്റ്റ് 31 വരെ പരീക്ഷ നടത്തില്ല. പുതിയ തീയതി പ്രഖ്യാപിച്ചശേഷം കുറഞ്ഞത് ഒരു മാസം പരീക്ഷയ്ക്ക് തയാറെടുക്കാനായി നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണു തീരുമാനം. രണ്ടാം തവണയാണ് നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കുന്നത്.
അവസാനവർഷ മെഡിക്കൽ ബിരുദ വിദ്യാർഥികളെ ടെലി കണ്സൾട്ടേഷൻ, നേരിയ രോഗലക്ഷണമുള്ളവരെ നിരീക്ഷിക്കൽ തുടങ്ങിയ ജോലികൾക്കു നിയോഗിക്കാനും കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിലായിരിക്കും ഇവരുടെ ജോലി. ബിഎസ്സി, ജനറൽ നഴ്സിംഗ് വിദ്യാർഥികളെയും കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കും. കോവിഡ് ഡ്യൂട്ടിയിൽ നൂറ് ദിവസം പൂർത്തിയാക്കുന്ന മെഡിക്കൽ ജീവനക്കാർക്ക് കോവിഡ് നാഷണൽ സർവീസ് സമ്മാൻ നൽകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
നീറ്റ് പിജി പ്രവേശനപരീക്ഷ നാലു മാസത്തേക്കു മാറ്റി
02:05 AM May 04, 2021 | Deepika.com