ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി എം.കെ. സ്റ്റാലിൻ ഏഴിന് അധികാരമേൽക്കുമെന്നു റിപ്പോർട്ട്. കോവിഡ് നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ ലളിതമായ സത്യപ്രതിജ്ഞാ ചടങ്ങാവും രാജ്ഭവനിൽ നടത്തുകയെന്ന് പിതാവും ഡിഎംകെ അധ്യക്ഷനുമായിരുന്ന കരുണാനിധിയുടെ സ്മാരകത്തിൽ പുഷ്പങ്ങൾ അർപ്പിച്ചശേഷം മാധ്യമങ്ങളെ കണ്ട സ്റ്റാലിൻ പറഞ്ഞു. ഇന്നു വിളിച്ചുചേർക്കുന്ന പാർട്ടിയോഗത്തിൽ ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈ മുരുഗൻ ഡിഎംകെയുടെ നിയമസഭാ നേതാവായി അറുപത്തെട്ടുകാരനായ സ്റ്റാലിനെ പ്രഖ്യാപിക്കുമെന്നാണു റിപ്പോർട്ടുകൾ.
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ കാണിച്ച മാന്ത്രികത നിയമസഭാ പോരാട്ടത്തിലും ആവർത്തിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് തമിഴ്നാടിന്റെ അധികാരക്കസേരയിൽ സ്റ്റാലിൻ ഇരിപ്പുറപ്പിക്കുന്നത്. 127 സീറ്റുകൾ ഉറപ്പിച്ചു, ലീഡ് ചെയ്യുന്ന ആറു സീറ്റുകൾ കൂടി പ്രതീക്ഷിക്കുന്നു. കോണ്‍ഗ്രസിന്റെയും മറ്റു സഖ്യകക്ഷികളുടെയും സീറ്റുകൂടി പരിഗണിച്ചാൽ 234ൽ 160 മണ്ഡലങ്ങൾ സ്റ്റാലിനെ പിന്തുണയ്ക്കും.
ഇക്കുറി ഡിഎംകെ ജയിച്ചതോ ലീഡ് ചെയ്യുന്നതോ ആയ 133 സീറ്റുകളിൽ എംഡിഎംകെ ഉദയസൂര്യൻ ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച മണ്ഡലവും ഉൾപ്പെടുന്നു. കോണ്‍ഗ്രസ്- 18, വിടുതലൈ ചിരുത്തൈകൾ കച്ചി- 4, ഇടതുപാർട്ടികൾ-4 എന്നിങ്ങനെയാണ് മുന്നണിയിലെ മറ്റു പാർട്ടികളുടെ സീറ്റുനില.
ലോക്സഭാ തെരഞ്ഞെടുപ്പിൽ 39ൽ 38 എണ്ണവും നേടിയ ഡിഎംകെ മുന്നണി വരാനിരിക്കുന്ന മാറ്റത്തിന്റെ സൂചന നൽകിയിരുന്നു. 2019 അവസാനം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും മുന്നണി നേട്ടം ആവർത്തിച്ചു. ഇതിന്റെ തുടർച്ചയാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലവുമെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
സ്റ്റാലിന്റെ സത്യപ്രതിജ്ഞ ഏഴിന്
01:37 AM May 04, 2021 | Deepika.com