ന്യൂഡൽഹി: വിചാരണയ്ക്കിടെ കോടതി വാക്കാൽ നടത്തുന്ന പരാമർശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നു മാധ്യമങ്ങളെ വിലക്കാനാകില്ലെന്നു സുപ്രീംകോടതി. കോടതിയിൽ നടക്കുന്ന ചർച്ചകൾ പൊതുജന താത്പര്യാർഥമുള്ളതാണ്. കോടതിയിൽ നടക്കുന്നത് എന്താണെന്ന് അറിയാനുള്ള അവകാശവും ജനങ്ങൾക്കുണ്ട്.
കോടതിയും അഭിഭാഷകരും തമ്മിൽ നടക്കുന്ന സംഭാഷണങ്ങളും ഇതിൽ ഉൾപ്പെടും. കോടതിയിൽ നടക്കുന്ന സംഭാഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതുവഴി ജഡ്ജിമാരിലും ജുഡീഷൽ നടപടികളിലുമുള്ള ജനങ്ങളുടെ വിശ്വാസം വർധിക്കുമെന്നും ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എം.ആർ. ഷാ എന്നിവർ ഉൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.
കോവിഡ് വ്യാപനത്തിന്റെ ഉത്തരവാദികൾ തെരഞ്ഞെടുപ്പു കമ്മീഷനും ഉദ്യോഗസ്ഥൻമാരും മാത്രമാണെന്നും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നുമുള്ള മദ്രാസ് ഹൈക്കോടതിയുടെ പരാമർശത്തിനെതിരേ തെരഞ്ഞെടുപ്പു കമ്മീഷൻ നൽകിയ ഹർജിയിൽ വാദം കേൾക്കവേയാണ് സുപ്രീംകോടതി മാധ്യമങ്ങൾക്ക് അനുകൂലമായ നിലപാട് എടുത്തത്. ജുഡീഷൽ നടപടികളുടെ പവിത്രതയുടെ കാവലാളാണ് മാധ്യമങ്ങളെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
മദ്രാസ് ഹൈക്കോടതി നടത്തിയ പരാമർശം കയ്പുള്ള ഗുളിക കഴിക്കുന്ന കണക്കെ അതിന്റെ ശരിയായ അർഥത്തിൽ എടുക്കണമെന്നും ജസ്റ്റീസ് എം.ആർ. ഷാ തെരഞ്ഞെടുപ്പു കമ്മീഷനോട് നിർദേശിച്ചു. ഹൈക്കോടതികളോട് അന്തിമ വിധി മാത്രം പുറപ്പെടുവിച്ചാൽ മതിയെന്നു സുപ്രീംകോടതിക്ക് നിർദേശിക്കാനാകില്ല. കോവിഡ് കാലത്ത് ഹൈക്കോടതികൾ കഠിനമായി ജോലി ചെയ്യുന്നുണ്ട്. തൂക്കിലേറ്റണം എന്ന മദ്രാസ് ഹൈക്കോടതിയുടെ പരാമർശം കടുത്തു പോയെന്നു സുപ്രീംകോടതിയും പറഞ്ഞു. കേസിൽ വ്യാഴാഴ്ച വിധി പറയും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ അതിരൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി രംഗത്തെത്തിയത്.
കോടതിയുടെ വാക്കാൽ പരാമർശങ്ങൾ: മാധ്യമങ്ങളെ വിലക്കാനാവില്ലെന്നു സുപ്രീംകോടതി
01:37 AM May 04, 2021 | Deepika.com