കോൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ ഗംഭീര വിജയത്തിനുശേഷം മുഖ്യമന്ത്രിയായി മമത ബാനർജി നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തുടർച്ചയായ മൂന്നാംവട്ടമാണ് മമത മുഖ്യമന്ത്രിയാകുന്നത്.
ഇന്നലെ ചേർന്ന ജനപ്രതിനിധികളുടെ യോഗം ഐകകണ്ഠേ്യന മമതയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. ബിമൻ ബാനർജി പ്രോടെം സ്പീക്കറാകും. എംഎൽഎമാരുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച മുതൽ നടക്കുമെന്ന് പാർട്ടി സെക്രട്ടറി ജനറൽ പാർഥ ചാറ്റർജി പറഞ്ഞു.
294 അംഗ നിയമസഭയിലെ 292 സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ തൃണമൂൽ 213 സീറ്റ് നേടി. 2016ൽ 211 സീറ്റാണ് തൃണമൂലിനു ലഭിച്ചത്. ബിജെപിക്ക് ലഭിച്ചത് 77 സീറ്റു മാത്രം. ദശകങ്ങളോളം ബംഗാൾ ഭരിച്ച ഇടതും കോൺഗ്രസും ചിത്രത്തിൽ തന്നെയില്ല.
തന്റെ നട്ടെല്ലു വളഞ്ഞിട്ടില്ലെന്നു മമത ബാനർജി ഇന്നലെ പ്രതികരിച്ചു. എട്ടുഘട്ടമായി തെരഞ്ഞെടുപ്പു നടത്തിയ ബിജെപിയുടെയും തെരഞ്ഞെടുപ്പു കമ്മീഷന്റെയും അടവുകൾ പിഴച്ചു. രാജ്യം ഭരിക്കുന്നതു ചക്രവർത്തിയൊന്നുമല്ല. ജനം അവരെ ഇരുത്തേണ്ടിടത്ത് ഇരുത്തിയെന്നും മമത പറഞ്ഞു.
ബംഗാളിൽ മമതയുടെ സത്യപ്രതിജ്ഞ നാളെ
01:37 AM May 04, 2021 | Deepika.com