ന്യൂഡൽഹി: നന്ദിഗ്രാമിലെ വോട്ടെണ്ണലിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന ആരോപണവുമായി തൃണമൂൽ കോണ്ഗ്രസ് നേതാവ് മമത ബാനർജി സുപ്രീംകോടതിയിലേക്ക്. പശ്ചിമ ബംഗാളിലെ പാർട്ടിയുടെ ഉജ്വല വിജയത്തിനിടയിലും നന്ദിഗ്രാമിൽ മമത ബാനർജിക്ക് ജയിച്ചുകയറാനായില്ല. തന്റെ വലംകൈയായിരുന്ന സുവേന്ദു അധികാരിയോടാണ് മമതയുടെ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയത്. വോട്ടെണ്ണൽ തുടങ്ങിയതു മുതൽ ലീഡ് നില മാറിമറിയുകയായിരുന്നു. ഒടുവിൽ സുവേന്ദു 1,956 വോട്ടിന് വിജയിച്ചുവെന്ന പ്രഖ്യാപനമുണ്ടായി. ഉടൻതന്നെ ഇതിനെതിരേ തൃണമൂൽ നേതൃത്വം രംഗത്തു വന്നു.
നന്ദിഗ്രാമിലെ ജനങ്ങൾ എഴുതിയ വിധിയെന്തായാലും താൻ അതു സ്വീകരിക്കുമെന്നു മമത പിന്നീട് പ്രതികരിച്ചു. എന്നാൽ, വോട്ടെണ്ണലിൽ കൃത്രിമങ്ങൾ നടന്നിട്ടുണ്ട്. അതിനെതിരേ കോടതിയെ സമീപിക്കുമെന്നും അവർ വ്യക്തമാക്കി. നന്ദിഗ്രാമിൽ വീണ്ടും വോട്ടെണ്ണൽ നടത്തണമെന്ന് ടിഎംസി ആവശ്യപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചില്ല.
നന്ദിഗ്രാം: മമത സുപ്രീംകോടതിയിലേക്ക്
01:37 AM May 04, 2021 | Deepika.com