കോൽക്കൊത്ത: പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടുനയിച്ച തെരഞ്ഞെടുപ്പ് യുദ്ധമായിരുന്നിട്ടും പശ്ചിമബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന്റെ തേരോട്ടം. മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ബംഗാളിനെ ഇളക്കിമറിച്ച് ദിവസങ്ങളോളം പ്രചാരണം നടത്തിയെങ്കിലും ബിജെപിക്ക് 80 ഓളം സീറ്റുകളിലാണു വിജയപ്രതീക്ഷ വച്ചുപൂലർത്താനാകുന്നത്. 35 വർഷം ബംഗാളിനെ ഭരിച്ച ഇടതുപാർട്ടികൾക്കാകട്ടെ ഒരൊറ്റ സീറ്റിൽപ്പോലും മേൽക്കൈ നേടാനായില്ല. ഇടതുപാർട്ടികൾക്കൊപ്പം മത്സരിച്ച കോൺഗ്രസും വട്ടപ്പൂജ്യമായി
ബംഗാൾ തൂത്തുവാരിയെങ്കിലും പോരാട്ടത്തിനു നേതൃത്വം നൽകിയ, മുഖ്യമന്ത്രി സ്ഥാനാർഥികൂടിയായ മമത ബാനർജി നന്ദിഗ്രാമിൽ പരാജയം ഏറ്റുവാങ്ങിയത് പാർട്ടിയെ പ്രതിരോധത്തിലാഴ്ത്തിക്കഴിഞ്ഞു. ഒരുകാലത്ത് മമതയുടെ വലംകൈ ആയിരുന്ന സുവേന്ദു അധികാരി 1975 വോട്ടുകൾക്കാണ് വിജയം സ്വന്തമാക്കിയത്. നേരത്തെ 1200 വോട്ടുകൾക്ക് മമത വിജയിച്ചതായി പ്രചാരണമുണ്ടായിരുന്നു. അന്തിമപ്രഖ്യാപനത്തിനു പിന്നാലെ മമത പരാജയം സമ്മതിച്ചു. നന്ദിഗ്രാമിനെക്കുറിച്ച് ആശങ്കപ്പെടേണ്ടെന്നും ജനങ്ങളുടെ തീരുമാനം അംഗീകരിക്കുകയാണെന്നും അവർ പ്രതികരിച്ചു. 221 ലേറെ സീറ്റുകളിൽ ജയിക്കുമെന്ന് അവകാശപ്പെട്ട മമത ബിജെപിയുടേത് കനത്ത തോൽവിയാണെന്നും പ്രതികരിച്ചു.
സംസ്ഥാനത്ത് ഇരുപാർട്ടികളും ഒപ്പത്തിനൊപ്പമെത്തുമെന്നും തൂക്കുസഭ ഉണ്ടായേക്കാമെന്നും ഉള്ള പ്രചാരണങ്ങൾക്കിടെയാണു തൃണമൂലിന്റെ ഏകപക്ഷീയ വിജയം. എട്ടുഘട്ടങ്ങളിലായി 292 അംഗ സഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ 200 ലേറെ സീറ്റുകൾ മമതയും സംഘവും ഇതിനകം ഉറപ്പിച്ചുകഴിഞ്ഞു.
2011 ലെ തെരഞ്ഞെടുപ്പിൽ അധികാരം പിടിച്ചെടുക്കാന്‍ മമതയ്ക്കു തുണയായത് നന്ദിഗ്രാമിന്റെ അകമഴിഞ്ഞ പിന്തുണയായിരുന്നു. അന്ന് സുവേന്ദുവായിരുന്നു മമതയുടെ പടനായകൻ. വന്‍കിട കമ്പനികള്‍ക്കുവേണ്ടി ഇടതുസര്‍ക്കാര്‍ പാവപ്പെട്ട കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുന്നുവെന്ന പ്രചാരണത്തിലൂടെയാണ് മമത-സുവേന്ദു സഖ്യം നന്ദിഗ്രാമിനെ ഇളക്കിമറിച്ചത്.
മമതയുമായി തെറ്റിപ്പിരിഞ്ഞ സുവേന്ദു അധികാരി കഴിഞ്ഞവർഷം ബിജെപി ക്യാമ്പിലെത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് ഒട്ടേറെ നേതാക്കളെയും ഇദ്ദേഹം ഒപ്പംകൂട്ടി. അരലക്ഷം വോട്ടുകള്‍ക്ക് മമതയെ കീഴടക്കിയില്ലെങ്കില്‍ രാഷ് ട്രീയം വിടുമെന്നായിരുന്നു സുവേന്ദുവിന്റെ ഉഗ്രപ്രതിജ്ഞ. മുന്‍ മുഖ്യമന്ത്രി എന്നെഴുതിയ ലെറ്റര്‍ഹെഡ് തയാറാക്കിക്കൊള്ളാനുള്ള മുന്നറിയിപ്പും അദ്ദേഹം പൊതുവേദികളിൽ നൽകി.
സുവേന്ദുവിന്റെ സ്വന്തംതട്ടകമായ നന്ദിഗ്രാമിൽ പോയി കീഴടക്കുക എന്നതായിരുന്നു മമതയുടെ സ്വപ്നം. ഭവാനിപുര്‍ ഇതിനായി അവർ ഉപേക്ഷിക്കുകയും ചെയ്തു. നന്ദിഗ്രാം സമരത്തോടുള്ള പ്രതിബദ്ധതയാണ് മത്സരിക്കാനുള്ള തീരുമാനത്തിനു പിന്നിലെന്നും അവർ ആവർത്തിച്ചിരുന്നു. സംസ്ഥാനമൊട്ടാകെയുള്ള തിരക്കിട്ട പ്രചാരണത്തിനിടെ പലതവണ മമത നന്ദിഗ്രാമിലെത്തി.
ഇത്തരമൊരു പരിപാടിക്കിടെ മമതയുടെ കാലിനു പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ ബിജെപിക്കു പങ്കുണ്ടെന്നായിരുന്നു മമതയുടെ ആരോപണമെങ്കിലും തിരക്കിനിടെ ഉണ്ടായ അപകടമാണെന്ന വ്യാഖ്യാനങ്ങളും ഉടലെടുത്തു. തുടർന്നുള്ള ദിവസങ്ങളിൽ കാലിൽ പ്ലാസ്റ്ററുമായി വീൽചെയറിലായിരുന്നു മമതയുടെ പ്രചാരണം.
ഇന്നലെ വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളിൽ ഏറെ പിന്നിലായിരുന്ന മമത അവസാനഘട്ടത്തിൽ മുന്നേലത്തിക്കുകയും ഒരുവേള 1200 ലേറെ വോട്ടുകൾക്കു വിജയം നേടിയെന്നു പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ തുടർന്നും അനിശ്ചിതത്വം. ഏറ്റവുമൊടുവിൽ സുവേന്ദുവിന്റെ വിജയം പ്രഖ്യാപിക്കുകയുമായിരുന്നു.
വിജയാരവങ്ങൾക്കിടയിലും മമതയെ തോൽപ്പിച്ച് നന്ദിഗ്രാം
02:03 AM May 03, 2021 | Deepika.com