ന്യൂഡൽഹി: വിവേചനപരവും സ്വകാര്യ കന്പനികൾക്കു ലാഭമുണ്ടാക്കുന്നതുമായ വാക്സിൻ നയം പുനഃപരിശോധിക്കണമെന്നു പ്രധാനമന്ത്രിയോടു കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. നോട്ട് അസാധുവാക്കൽ പോലെ ഏതാനും സ്വകാര്യ കുത്തകകളെ സഹായിക്കുന്നതാണു മോദി സർക്കാരിന്റെ വാക്സിൻ നയമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കോവിഡ് പ്രതിസന്ധിക്കു രാജ്യം ആഗ്രഹിക്കുന്നതു കൃത്യമായ പ്രതിവിധിയാണെന്നും പൊള്ളയായ വാഗ്ദാനങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വാക്സിന് രാജ്യത്തുടനീളം ഏകീകൃത വില നിശ്ചയിക്കണമെന്നു സോണിയയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പ്രധാനമന്ത്രിക്കു കത്തയച്ചു. കൂടിയ വിലയ്ക്കു സംസ്ഥാനങ്ങൾ വാക്സിൻ വാങ്ങണമെന്നതു കടുത്ത അനീതിയും വിവേചനവുമാണെന്ന് സിപിഎം, ഡിഎംകെ, ആർജെഡി, കേരള കോണ്ഗ്രസ്-എം, ആർഎസ്പി തുടങ്ങിയ പാർട്ടികളും കുറ്റപ്പെടുത്തി. വാക്സിൻ വാങ്ങാൻ സംസ്ഥാനങ്ങൾക്കു കേന്ദ്രസഹായം നൽകണമെന്നു ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു.
കോവിഡ് മഹാമാരിയിൽ ബുദ്ധിമുട്ടുന്ന സാധാരണക്കാരുടെ ദുരിതം കൂടുതൽ വഷളാക്കുന്നതാണു പുതിയ വാക്സിൻ നയമെന്നു സോണിയ കുറ്റപ്പെടുത്തി. ഉയർന്ന തുക നൽകി വാക്സിൻ കുത്തിവയ്പെടുക്കാൻ സാധാരണക്കാർ നിർബന്ധിതരാകും. സംസ്ഥാനങ്ങളുടെ സാന്പത്തികസ്ഥിതിയെ ബാധിക്കുകയും ചെയ്യും. ഏകപക്ഷീയവും വിവേചനപരവുമായ നയം എത്രയും വേഗം പുനഃപരിശോധിക്കണം. കേന്ദ്രനയം സുത്യാര്യവും നീതിപൂർവകവുമാകണം - കത്തിൽ സോണിയ ആവശ്യപ്പെട്ടു.
ഒരേ കന്പനിയുടെ ഒരേ വാക്സിന് എങ്ങനെയാണു രാജ്യത്ത് മൂന്നുതരം വില ഈടാക്കാനാകുക? ഇത്തരത്തിലുള്ള നീതികരണമില്ലാത്ത വിവേചനത്തിന് അനുമതി നൽകിയതു തീർത്തും തെറ്റാണ്. എല്ലാവർക്കും സൗജന്യ വാക്സിൻ എന്നത് കേന്ദ്രത്തിന്റെ കടമയാണ്. പതിനെട്ടിനും 45 വയസിനും ഇടയിലുള്ള എല്ലാ പൗരന്മാർക്കും സൗജന്യമായി വാക്സിൻ നൽകാനുള്ള ഉത്തരവാദിത്വം കേന്ദ്രം ഉപേക്ഷിച്ചുവെന്നാണു പുതിയ വാക്സിൻ നയം സൂചിപ്പിക്കുന്നതെന്നും, പ്രശ്നപരിഹാരത്തിനായി പ്രധാനമന്ത്രി ഇടപെടണമെന്നും സോണിയ പറഞ്ഞു. ആശുപത്രി കിടക്കകളും ഓക്സിജനും മുതൽ അവശ്യമരുന്നുകളുടെ ലഭ്യതയ്ക്കും വരെ ക്ഷാമം നേരിടുകയാണെന്നും സോണിയ ചൂണ്ടിക്കാട്ടി.
വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്ന തനിക്കു രാജ്യമെന്പാടുനിന്നും ദാരുണസംഭവങ്ങളാണു തുടർച്ചയായി കേൾക്കേണ്ടിവരുന്നതെന്നു രാഹുൽ ഗാന്ധി പറഞ്ഞു. കോവിഡ് പ്രതിസന്ധിയോടൊപ്പം കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളും രാജ്യത്ത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കോവിഡ് പ്രതിസന്ധിക്ക് പൊള്ളയായ വാഗ്ദാനങ്ങളല്ല, മറിച്ച് പരിഹാരമാണ് ആവശ്യമെന്നു രാഹുൽ ഓർമിപ്പിച്ചു.
കേന്ദ്രത്തിന്റെ വാക്സിൻ നയം നോട്ട് അസാധുവാക്കലിനേക്കാൾ ഒട്ടും പിന്നിലല്ല. ജനങ്ങൾ വീണ്ടും നീണ്ട ക്യൂ നിൽക്കേണ്ടിവരുന്നു. പണവും ആരോഗ്യവും ജീവനും നഷ്ടപ്പെടുത്തുന്നു. അവസാനം ഏതാനും വ്യവസായികൾ മാത്രം നേട്ടമുണ്ടാക്കും- ട്വിറ്ററിൽ ഹിന്ദിയിൽ എഴുതിയ കുറിപ്പിൽ രാഹുൽ ആരോപിച്ചു.
കോവിഡ് പ്രതിരോധ മരുന്നുകളുടെ വില നിശ്ചയിക്കാനും സംസ്ഥാനങ്ങൾക്കും പൊതുവിപണിയിലും വില്പന നടത്താനുമുള്ള അവകാശം മരുന്നുത്പാദന കന്പനികൾക്കു നൽകിയ കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എംപി പ്രധാനമന്ത്രിക്കും കേന്ദ്ര ആരോഗ്യമന്ത്രിക്കും കത്തു നൽകി.
ജോർജ് കള്ളിവയലിൽ
മോദിക്ക് നന്ദി: പൂനാവാല
കേന്ദ്രസർക്കാരിന്റെ വാക്സിൻ നയത്തിലെ നിർണായക മാറ്റത്തെ പ്രകീർത്തിച്ച് സ്വകാര്യ കന്പനിയായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) സിഇഒ അദാർ പൂനാവാല രംഗത്ത്. രണ്ടു സ്വകാര്യ വാക്സിൻ കന്പനികൾക്ക് കേന്ദ്രസർക്കാർ നൽകിയ 4,500 കോടി രൂപയുടെ സഹായത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പൂനാവാല നന്ദി പറഞ്ഞു.
നിർണായകമായ നയംമാറ്റത്തിനും വേഗത്തിലുള്ള ധനസഹായത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിർമലാ സീതാരാമനും വാക്സിൻ വ്യവസായത്തിന്റെ പേരിൽ കൈയടി നൽകുന്നതായി പൂനാവാല പറഞ്ഞു.
വാക്സിൻ നയം വിവേചനപരമെന്നു സോണിയ, നോട്ട് അസാധുവാക്കലിനു തുല്യമെന്നു രാഹുൽ
01:06 AM Apr 23, 2021 | Deepika.com