ഷാജഹാന്‍പുർ (യുപി): തുറന്നുകിടന്ന ലെവൽക്രോസിലൂടെ പോയ വാഹനങ്ങളിൽ ട്രെയിൻ ഇടിച്ച് ഉത്തര്‍പ്രദേശിലെ ഷാജഹാൻപുരിൽ ഒന്നരവയസുള്ള കുട്ടിയുൾപ്പെടെ അഞ്ചുപേർ മരിച്ചു. മീരാൻപുർ കത്റ സ്റ്റേഷനുസമീപം ലക്നോ-ചണ്ഡിഗഡ് സൂപ്പർഫാസ്റ്റ് പാസഞ്ചർ രണ്ടു ട്രക്കുകളിലും ഒരു കാറിലും ഒരു മോട്ടോർസൈക്കളിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ ഒരാൾക്കു പരിക്കേറ്റു.
വാഹനങ്ങളിൽ ഇടിച്ചതിനു പിന്നാലെ ട്രെയിൻ പാളം തെറ്റി ആറുമണിക്കൂറോളം ഈ റൂട്ടിൽ ഗതാഗതം സ്തംഭിച്ചു. ട്രെയിൻ പോകുന്നതിനു മുന്നോടിയായി ഗേറ്റ് അടയ്ക്കാത്തതാണ് അപകടകാരണമെന്നു പോലീസ് പറഞ്ഞു.
ഇന്നലെ പുലർച്ചെ അഞ്ചുമണിയോടെ കത്റയിലെ ഹുലാസ് നഗ്ല ക്രോസിംഗിനു സമീപമായിരുന്നു അപകടം. ലെവൽക്രോസിലേക്ക് അടുക്കുന്നതിനിടെ വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ലോക്കോപൈലറ്റ് എമർജൻസി ബ്രേക്ക് പ്രയോഗിച്ചുവെങ്കിലും അപകടം ഒഴിവാക്കാനായില്ലെന്ന് ജില്ലാ കലക്ടർ ഇന്ദ്ര വിക്രം സിംഗ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ റെയിൽവേ പ്രത്യേകസംഘത്തെ നിയോഗിച്ചു.
അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് രണ്ടുലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു.
ലെവൽക്രോസിൽ അപകടം: യുപിയിൽ അഞ്ച് മരണം
12:23 AM Apr 23, 2021 | Deepika.com