ന്യൂഡൽഹി: കോവിഡ് അതിദ്രുത വ്യാപനത്തിൽ ഇന്ത്യയിലെ അതിപ്രധാന നേതാക്കൾക്കും പിടിച്ചു നിൽക്കാനാകുന്നില്ല. മുൻ രാഷ്ട്രപതി പ്രണാബ് മുഖർജി അടക്കം പലരും മരിക്കുകയും മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗും കേന്ദ്രമന്ത്രിമാരും ഗവർണർമാരും മുഖ്യമന്ത്രിമാരും അടക്കം നിരവധി വിവിഐപികൾ രോഗ ബാധിതരാവുകയും ചെയ്തു.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനു പുറമെ കോണ്ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്, തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഭാര്യ സുനിത, രാജ്യസഭയിലെ കോൺഗ്രസ് ഉപനേതാവും മുൻ കേന്ദ്രമന്ത്രിയുമായ ആനന്ദ് ശർമ, കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, എംപിമാർ, വിവിധ സംസ്ഥാന മന്ത്രിമാർ, എംഎൽഎമാർ തുടങ്ങി നിരവധി പ്രമുഖർക്കു കോവിഡ് ബാധിച്ചതോടെ വിവിഐപികളുടെ ആരോഗ്യ സുരക്ഷയും പ്രശ്നത്തിലായി.
കുംഭമേളയിൽ പങ്കെടുത്ത് ഹരിദ്വാറിൽ നിന്നു ബാബ രാംദേവിനോടൊപ്പം അദ്ദേഹം ഓടിച്ച വാഹനത്തിൽ യാത്ര ചെയ്ത നേപ്പാളിലെ മുൻ രാജാവ് ഗ്യാനേന്ദ്ര ബിർ ബിക്രം ഷാ ദേവിനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചതും ഇന്ത്യക്കു നാണക്കേടായി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചൻ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി, കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ,കേരള, തമിഴ്നാട് ഗവർണർമാരായ ആരിഫ് മുഹമ്മദ് ഖാൻ, ബൻവാരിലാൽ പുരോഹിത്് തുടങ്ങി വിവിഐപികളുടെ നീണ്ട നിരയാണു കോവിഡ് ബാധിച്ചത്.
മുൻ രാഷ്ട്രപതി പ്രണാബ് മുഖർജി, കോണ്ഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ, കേന്ദ്ര റെയിൽ സഹമന്ത്രി സുരേഷ് അംഗദി, ആസാം മുൻ മുഖ്യമന്ത്രി തരുണ് ഗൊഗോയി, മുൻ കേന്ദ്രമന്ത്രി രഘുവംശ് പ്രസാദ് സിംഗ്, ക്രിക്കറ്റ് താരവും യുപി മന്ത്രിയുമായിരുന്ന ചേതൻ ചൗഹാൻ, യുപിയിലെ ഏക വനിതാ മന്ത്രി കമൽ റാണി വർമ, സിബിഐ മുൻ ഡയറക്ടർ രഞ്ജിത് സിൻഹ, നിരവധി സംസ്ഥാന മന്ത്രിമാർ, ഏഴ് സിറ്റിംഗ് എംപിമാർ, ഒട്ടേറെ എംഎൽഎമാർ എന്നിവർ അടക്കം നിരവധി പ്രമുഖർ മരിക്കുകയും ചെയ്തിട്ടുണ്ട്.
വിവിഐപികളെയും വിടാതെ കോവിഡ്
11:46 PM Apr 20, 2021 | Deepika.com