പൂന: കോവിഡ് രോഗിയുടെ മരണത്തിനു പിന്നാലെ ബന്ധുക്കൾ ഉൾപ്പെടുന്ന സംഘം ആശുപത്രി അടിച്ചു തകർത്തു. പിംപ്രി ചിഞ്ച്വാഡിൽ ദെഹു റോഡിലെ കന്റോൺമെന്റ് ആശുപത്രിയിലാണു സംഭവം. കോവിഡ് പോസിറ്റീവായ ഇരുപത്തിയെട്ടുകാരനെ ഏപ്രിൽ 16നാണ് കന്റോൺമെന്റ് ആശുപത്രിയിലെത്തിച്ചത്.
ഓക്സിജന്റെ അളവു കുറയുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് യുവാവിനെ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകാൻ ഡോക്ടർമാർ ബന്ധുക്കളോടു നിർദേശിച്ചു. ഇതുപ്രകാരം രോഗിയുമായി ഇവർ മെഡിക്കൽ കോളജിലെത്തിയെങ്കിലും തിരക്കുമൂലം വീട്ടിലേക്കു മടങ്ങി. 20നു രോഗം മൂർച്ഛിച്ചു. രോഗിയെ വീണ്ടും കന്റോൺമെന്റ് ആശുപത്രിയിലെത്തിച്ചുവെങ്കിലും അല്പസമയത്തിനുശേഷം മരണം സംഭവിക്കുകയായിരുന്നു.
മരണവാർത്തയറിഞ്ഞെത്തിയ ബന്ധുക്കളും നാട്ടുകാരുമടങ്ങുന്ന സംഘം ആശുപത്രി മുറികളും ജനലുകളും അടിച്ചുതകർത്തു. കണ്ടാലറിയാവുന്ന ആറുപേർക്കെതിരേ പോലീസ് കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
കോവിഡ് രോഗി മരിച്ചു, സംഘടിച്ചെത്തിയവർ ആശുപത്രി അടിച്ചുതകർത്തു
11:46 PM Apr 20, 2021 | Deepika.com